വെളളാപ്പളളിക്കെതിരെ കേസെടുക്കണമെന്ന് കോടതി

ആലപ്പുഴ: എസ്.എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെകെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍, മകന്‍ തുഷാര്‍ വെളളാപ്പളളി, സഹായിയും മാനേജരുമായ കെഎല്‍ അശോകന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കി.

മഹേശന്റെ ഭാര്യ ഉഷാദേവി നല്‍കിയ ഹര്‍ജിയിലാണ് മജിസ്‌ട്രേറ്റ് രഞ്ജിനി തങ്കപ്പന്റെ ഉത്തരവ് . എഫ്‌ഐആര്‍ തയ്യാറാക്കാന്‍ മാരാരിക്കുളം പോലീസിന് കോടതി നിര്‍ദ്ദേശം നല്കി. മൈക്രോഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്റര്‍കൂടിയായ മഹേശനെ മൈക്രോ ഫിനാന്‍സ് തട്ടിപ്പുകേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2020 ജൂണ്‍ 24 നാണ് യൂണിയന്‍ ഓഫീസില്‍ കെകെ മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പും ഏതാനും കത്തുകളും ഇവിടെനിന്ന് പോലീസിന് ലഭിച്ചിരുന്നു. വെളളാപ്പളളി നടേശനും ക്രൈംബ്രാഞ്ച് സിഐക്കും എഴുതിയ കത്തുകള്‍ മഹേശന്‍ മരിക്കുന്നതിന് തൊട്ടുനമുമ്പ് സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ദക്ഷിണ മേഖലാ ഐജി ഹര്‍ഷിതാ അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →