കൊച്ചി : ലൈഫ് മിഷന്‍ കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ സംബന്ധിച്ച സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്തുമസ് അവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതുവരെ സ്റ്റേ തുടരുമെന്നും കോടതി പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷനിൽ പ്രഥമ ദൃഷ്ട്യാ സംസ്ഥാന സര്‍ക്കാര്‍ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്നും അതിനാല്‍ അന്വേഷണാധികാരമുണ്ടെന്നുമാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഭൂമി മാത്രമാണ് യുണിടാകിന് നല്‍കിയതെന്നും കമ്മീഷന്‍ ഇടപാടില്‍ പങ്കില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്യുന്നത്. തുടര്‍ന്ന് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സിബിഐ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

