സിബിഐ പിടിച്ചെടുത്ത 103 കിലോ സ്വർണം കാണാനില്ല , സി ബി ഐ ക്ക് കൊമ്പുണ്ടോ എന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സിബിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സിബിഐ പിടിച്ചെടുത്ത 103 കിലോ സ്വര്‍ണം കാണാതായ സംഭവത്തിലാണ് വിമര്‍ശനം.

‘സി‌ബി‌ഐയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അഗ്നി പരിക്ഷ ആയിരിക്കാം, പക്ഷേ അതില്‍ ഒന്നും ചെയ്യാനാകില്ല. സിബിഐയുടെ കരങ്ങള്‍ സീതയെ പോലെ പരിശുദ്ധമാണെങ്കില്‍ പരീക്ഷയില്‍ വിജയിക്കും. ഇല്ലെങ്കില്‍, ഗുരുതര പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും എന്നായിരുന്നു കോടതിയുടെ പ്രതികരണം.

സംസ്ഥാന പോലിസിന് പകരം സിബിഐയോ ദേശീയ അന്വേഷണ ഏജന്‍സിയോ സംഭവം അന്വേഷിക്കട്ടെ എന്ന് സിബിഐ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ തമിഴ്നാട് പോലിസ് അന്വേഷണം നടത്തുന്നത് സിബിഐയുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയിൽ വാദിച്ചു. എന്നാല്‍ അത് അംഗീകരിക്കാനാകില്ലെന്നും സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പോലിസിന് വാല്‍ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു.

സ്വര്‍ണ്ണവും വെള്ളിയും ഇറക്കുമതി ചെയ്യുന്ന സുരാന കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ ചെന്നൈയിലെ ഓഫീസില്‍ നിന്ന് 2012 ല്‍ നടന്ന സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്ത 400.47 കിലോഗ്രാം സ്വര്‍ണത്തില്‍ നിന്ന് 103 കിലോഗ്രാം സ്വര്‍ണം കാണാതായതിനെ തുടര്‍ന്നാണ് കോടതി പോലിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനിയുടെ ഓഫീസില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്ത് ലോക്കറുകള്‍ സീല്‍ ചെയ്ത ശേഷം താക്കോലുകള്‍ പ്രത്യേക കോടതിയ്ക്ക് കൈമാറിയതായാണ് സിബിഐയുടെ അവകാശവാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →