ചെന്നൈ: നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ്.
ചിത്രയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടെന്നു പൊലീസ് പറയുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിക്കും.
കില്‍പോക് മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു റിപ്പോര്‍ട്ടു ലഭിച്ചാല്‍ മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മാസം മുന്‍പ് ബിസിനസുകാരനായ ഹേമന്തുമായി ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. 2021 ജനുവരിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞു 8-12-2020 ചൊവ്വാഴ്ച രാത്രി ഒരു മണിയോടെയാണു ഹോട്ടലില്‍ മുറിയെടുത്തത്.പുലർച്ചെ അഞ്ചു മണിയോടെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇ.വി.പി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പുലര്‍ച്ചെ 2.30ഓടെ നസ്രത്ത്പേട്ടൈ ഹോട്ടല്‍ മുറിയില്‍ ചിത്ര തിരിച്ചെത്തിയിരുന്നു. കുളി കഴിഞ്ഞ് വരാമെന്ന് പറഞ്ഞ ചിത്രയെ ഏറെ നേരമായിട്ടും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുണ്ടായിരുന്ന സീരിയല്‍ നടിയാണ് വി.ജെ ചിത്ര. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലെ മുല്ലൈ എന്ന കഥാപാത്രത്തിലൂടെയാണ് ഇരുപത്തെട്ടുകാരിയായ ചിത്ര പ്രശസ്തയാകുന്നത്.

