ആണവ ശാസ്ത്രജ്ഞന്റെ കൊല: യുഎന്‍ പരിശോധന നിര്‍ത്തലാക്കി, യുറേനിയം സമ്പൂഷ്ടീകരണത്തിന് ഇറാന്‍

തെഹ്‌റാന്‍: ആണവ ശാസ്ത്രജ്ഞന്റെ കൊലയെ തുടര്‍ന്ന് ആണവ നിലയങ്ങള്‍ സംബന്ധിച്ച യുഎന്‍ പരിശോധന നിര്‍ത്തലാക്കാനും യുറേനിയം സമ്പുഷ്ടീകരണത്തിനും ഒരുങ്ങി ഇറാന്‍. ഇറാന്‍ പാര്‍ലമെന്റാണ് ഇത് സംബന്ധിച്ച നിയമം പാസാക്കിയത്. അമേരിക്കയുടെ അടക്കമുള്ള ഇന്ധന-സാമ്പത്തിക മേഖലയിലെ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ലഘൂകരിക്കുന്നില്ലെങ്കില്‍, 2015 ലെ ആണവ കരാര്‍ പ്രകാരം അംഗീകരിച്ച 3.67 ശതമാനം പരിധിക്കപ്പുറം യുറേനിയം സമ്പുഷ്ടമാക്കുന്നത് 20 ശതമാനമായി പുനരാരംഭിക്കാന്‍ നിയമം അനുശാസിക്കുന്നു. ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള ഇറാന്റെ ശക്തമായ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.പാര്‍ലമെന്റ് ശക്തമായ ഭൂരിപക്ഷത്തോടെ ബില്ലിന് അംഗീകാരം നല്‍കി.

അതേസമയം, ഈ വര്‍ഷം ഒക്ടോബറില്‍ ഇറാന് ഏര്‍പ്പെടുത്തിയിരുന്ന യുഎന്‍ ഉപരോധം നീക്കിയിരുന്നു. യുഎന്‍ ഉപരോധം ഇല്ലാതായതോടെ ഇറാന് ടാങ്കുകളും യുദ്ധവിമാനങ്ങളുമടക്കം തങ്ങളുടെ ആയുധശേഷി നവീകരിക്കാന്‍ പുതിയ പടക്കോപ്പുകള്‍ ഇറക്കുമതി ചെയ്യാം. എന്നാല്‍, ഉടന്‍ അതിന് നീക്കമില്ലെന്നായിരുന്നു ഇറാന്‍ നല്‍കിയ സൂചന. പുതിയ പശ്ചാത്തലത്തില്‍ ഈ തീരുമാനത്തിലും മാറ്റം വരാമെന്നാണ് കരുതുന്നത്. യുഎന്‍ ഉപരോധമില്ലെങ്കിലും അമേരിക്കന്‍ ഉപരോധം തുടരുന്നതിനാല്‍ പല രാജ്യങ്ങളും ഇറാന് ആയുധം വില്‍ക്കാന്‍ മടിക്കും. റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായുള്ള ഉപരോധങ്ങള്‍മൂലം ഇറാന്റെ സാമ്പത്തികസ്ഥിതി വഷളായതും ആയുധങ്ങള്‍ വാങ്ങുന്നതിന് തടസ്സമാണ്.അമേരിക്കയോട് കൂറുപുലര്‍ത്തുന്ന ആറ് ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ഇറാനെ യുഎന്‍ ഉപരോധത്തില്‍നിന്ന് ഒഴിവാക്കുന്നതിനെ എതിര്‍ത്തിരുന്നു. ഇവയില്‍ സൗദി അറേബ്യയും യുഎഇയും ഇറാനെതിരെ അമേരിക്കയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നുമുണ്ട്. അറബ് രാജ്യങ്ങള്‍ക്കും അവയുടെ പുതിയ ചങ്ങാതിയായ ഇസ്രയേലിനും പ്രധാന പൊതുശത്രു ഇറാനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →