തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിന്റെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍.കുഞ്ഞിന്റെ അമ്മ നെടുമങ്ങാട് സ്വദേശിനി വിജി (29) ഒളിവിലാണ്. മൂന്നു ദിവസം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. അവിവാഹിതയായ വിജി പിതാവിനും സഹോദരനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
വിജിയ്ക്കുണ്ടായിരുന്ന ശാരീരിക മാറ്റം ശ്രദ്ധിച്ച അയൽക്കാർക്ക് തോന്നിയ സംശയത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
നേരത്തെ തന്നെ അയല്‍ക്കാര്‍ വിജിയുടെ മാറ്റം ശ്രദ്ധിച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു വിജി മറുപടി നല്‍കിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീർത്ത വയർ അപ്രത്യക്ഷമായതിനെ കുറിച്ച് അയല്‍ക്കാര്‍ അന്വേഷിച്ചെങ്കിലും ഓപറേഷന്‍ നടത്തി മുഴ മാറ്റി എന്നാണ് പറഞ്ഞത്.
സംശയം തോന്നിയ നാട്ടുകാര്‍ വീടിനുള്ളില്‍ കയറി പരിശോധന നടത്തിയപ്പോള്‍ രക്തക്കറയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ വിജിയുടെ പേരിലുള്ള ചീട്ടും കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ കുഴിച്ചിട്ട നിലയിൽ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ പോലീസിൽ പരാതി നൽകി

