കൊച്ചി: സുപ്രീംകോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയ പള്ളികളിലേക്ക് യാക്കോബായ സഭ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. ഡിസംബർ 13 നാകും പ്രവേശിക്കുക. കോടതി ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് ഇറങ്ങേണ്ടി വന്ന 52 പള്ളികളിലേക്കാണ് വിശ്വാസികള്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. പള്ളികളില്‍ നിന്ന് ഇടവക അംഗങ്ങളെ പുറത്താക്കരുതെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ടെന്നും യാക്കോബായ സഭ വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും യാക്കോബായ സുറിയാനി സഭ നേരത്തെ ഉപേക്ഷിച്ചിരുന്നു. പള്ളികള്‍ പിടിച്ചെടുക്കുക, വിശ്വസികളെ പുറത്താക്കുക, ശവസംസ്‌കാരം തടയുക തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യാക്കോബായ സഭയുടെ തീരുമാനം. മാത്രമല്ല ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യാക്കോബായ സഭ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സമരം ഉള്‍പ്പടെ നടത്തിയിരുന്നു.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭയും രംഗത്തെത്തി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായി. തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കി. സഭാവിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.
ശബരിമലയില്‍ വിധി നടപ്പാക്കാന്‍ കാണിച്ച ആര്‍ജ്ജവം മലങ്കര സഭാ കേസില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ല. വിധിന്യായങ്ങള്‍ വൈകിപ്പിക്കുന്നത് അരാജകത്വം സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കൈകൂപ്പി നില്‍ക്കുന്നവര്‍ സഭാവിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. എറണാകുളം ജില്ലയില്‍ മാത്രമുള്ള യാക്കോബായ വിഭാഗത്തെയും അവരുടെ രാഷ്ട്രീയ തന്ത്രങ്ങളേയും ഭരണകൂടം ഭയക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് സഭ കുറ്റപ്പെടുത്തി.

