ന്യൂ ഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം എന്തു തന്നെയായാലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ ഒരു തരത്തിലും അത് ബാധിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് യുഎസിന്റെ ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വെളളിയാഴ്ച (06/11/20) വ്യക്തമാക്കി.
“ഞങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്,” അനുരാഗ് ശ്രീവാസ്തവ ഒരു ഓൺലൈൻ മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.
“സമഗ്രവും തന്ത്രപരവുമായ ഇന്തോ-യുഎസ് പങ്കാളിത്തത്തിന് യുഎസിൽ ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ടെന്നും ഓരോ കാലത്തെയും പ്രസിഡന്റുമാരും ഭരണകൂടങ്ങളും ആ ബന്ധത്തിന്റെ നിലവാരം കൂടുതൽ ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ ഏറെക്കുറേ വിജയം ഉറപ്പിച്ചു കഴിഞ്ഞ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന.
ഇന്തോ-യുഎസ് ബന്ധം ശക്തമായ അടിത്തറയിലാണ്. സാധ്യമായ എല്ലാ മേഖലകളിലും സഹകരണം ഉൾക്കൊള്ളുന്നതാണത്. തന്ത്രപരമായവ മുതൽ പ്രതിരോധം വരെ, നിക്ഷേപം മുതൽ വ്യാപാരം വരെ അത് വ്യാപിച്ചിരിക്കുന്നു, ട്രംപ് ഭരണത്തിൻ കീഴിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും പ്രതിരോധ, സുരക്ഷ മേഖലകളിൽ.
” വക്താവ് കൂട്ടിച്ചേർത്തു.

