കത്തിയാക്രമണത്തിന് പദ്ധതിയിട്ട് ഐഎസ് കൗമാരക്കാര്‍: അറസ്റ്റ് ചെയ്ത് ബെല്‍ജിയം പോലിസ്

ബ്രസല്‍സ്: ബെല്‍ജിയം പോലിസിന് നേരേ കത്തിയാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ് അനുഭാവമുള്ള രണ്ടു കൗമാര പ്രായക്കാര്‍ അറസ്റ്റില്‍. ജര്‍മനി അതിര്‍ത്തിക്കടുത്ത കിഴക്കന്‍ പട്ടണമായ യൂപെനില്‍ നിന്നാണ് 16, 17 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ കത്തിയാക്രമണം നടത്താന്‍ പദ്ധതിയിട്ടതിനാണ് അറസ്റ്റ്. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയെന്നും ഇരുവരും ഐഎസിനു പിന്തുണ പ്രഖ്യാപിക്കുന്ന വീഡിയോ ലഭിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. ഐഎസില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനുള്ള സംഘങ്ങള്‍ ബെല്‍ജിയം കേന്ദ്രമാക്കിയുണ്ടെന്ന് നേരത്തെ യുഎസ് ആസ്ഥാനമാക്കിയുള്ള ഫൗണ്ടെഷന്‍ ഫോര്‍ ഡിഫെന്‍സ് ഒഫ് ഡമോക്രസീസിലെ കൗണ്ടര്‍ ടെററിസ്റ്റ് സ്പെഷ്യലിസ്റ്റ് ആയ ഡേവിഡ് ഗര്‍ടന്‍സ്റ്റെയ്‌ന്റോസ്സ് പറഞ്ഞിരുന്നു.

തീവ്രവാദികള്‍ ബെല്‍ജിയത്തെ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള ഇടമായി കാണുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. അതുപോലെ തന്നെ തീവ്രവാദ ആശയങ്ങള്‍ ഉള്ള ചെറുസമൂഹങ്ങള്‍ക്ക് തിരിച്ചറിയപ്പെടാതെ സ്വതന്ത്രമായി ഇടപെടാനുള്ള സാഹചര്യങ്ങള്‍ അവിടെ ലഭിക്കുന്നുണ്ടോയെന്നും പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

2016 മാര്‍ച്ചില്‍ ബ്രസല്‍സ് എയര്‍പോര്‍ട്ടില്‍ ഐഎസ് ഭീകരര്‍ നടത്തിയ സ്ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 340 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഫ്രാന്‍സ്, ജര്‍മനി എന്നീ രണ്ടു വന്‍ യൂറോ സമ്പദ് വ്യവസ്ഥകള്‍ക്കിടയില്‍ കിടക്കുന്ന ബെല്‍ജിയം ചോക്ലേറ്റുകള്‍ക്കും മദ്യവാറ്റു കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധം ആയിരുന്നു . തങ്ങളുടെ കല്ലുപാകിയ തെരുവുകളിലേക്കും പാതയോര കഫേകളിലേക്കും പതിനായിരക്കണക്കിന് ടൂറിസ്റ്റുകളെ വര്‍ഷംതോറും ആകര്‍ഷിച്ചു കൊണ്ടിരുന്ന ബെല്‍ജിയം ഇന്ന് നേരിടുന്ന കടുത്ത യഥാര്‍ഥ്യം തീവ്രവാദികളുടെ രാജ്യത്തെ സ്വൈര്യവിഹാരമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →