ന്യൂ ഡൽഹി: പാരിസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ത്യയെന്നും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നാഷണലി ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻ (NDC), സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങൾ രാജ്യം സ്വീകരിച്ചു വരുന്നതായും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ പറഞ്ഞു. ആഗോള അന്തരീക്ഷതാപനില വർധന രണ്ട് ഡിഗ്രി ആയി നിജപ്പെടുത്തി പാലിക്കുന്ന ഏതാനും ചില രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് ഗവൺമെന്റ് തലത്തിൽ മാത്രമല്ല സ്വകാര്യമേഖലയിലും നിരവധി നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും ശ്രീ പ്രകാശ് ജാവദേക്കർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഉള്ള സ്വകാര്യമേഖലയിലെ കമ്പനികളുടെ പ്രതിജ്ഞാ പത്രം ന്യൂ ഡൽഹിയിൽ മന്ത്രി പ്രകാശനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയുള്ള വെർച്വൽ ഇന്ത്യ സിഇഒ ഫോറത്തിൽ വച്ചാണ് 24 വ്യവസായ പ്രമുഖരും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ഒപ്പുവെച്ച പ്രതിജ്ഞാ പത്രം പ്രകാശനം ചെയ്തത്. കാർബൺ ബഹിർഗമനം കുറയ്ക്കാൻ സ്വകാര്യകമ്പനികൾ ആവിഷ്കരിച്ച നടപടികളെപ്പറ്റി ഗവൺമെന്റിനെ അറിയിക്കാനും മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനങ്ങളെ ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രീ ജാവദേക്കർ ആവശ്യപ്പെട്ടു.
ടാറ്റാ, റിലയൻസ്, അദാനി, മഹീന്ദ്ര, സൺ ഫാർമ, ഡോ. റെഡീസ്സ് തുടങ്ങി പ്രമുഖ കമ്പനികളുടെ സി ഇ ഒ മാരും യോഗത്തിൽ പങ്കെടുത്തു. കാർബൺ ബഹിർഗമനം കുറക്കുന്നതിന് സ്വീകരിച്ച നടപടികളെ പറ്റിയും, 2020ന് ശേഷം ഈ ലക്ഷ്യത്തോടെ ആവിഷ്കരിക്കാൻ പോകുന്ന പദ്ധതികളെ പറ്റിയുള്ള അജണ്ടയും കമ്പനി മേധാവികൾ ചർച്ചചെയ്തു.

