ന്യൂഡല്‍ഹി: ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ എന്‍ഡിഎയിലെ ഭിന്നതയും രൂക്ഷമായി. ഘടകകക്ഷികളായ നിതീഷ് കുമാറിന്റെ ജെഡിയുവും ചിരാഗ് പസ്വാന്റെ എല്‍ജെപിയുമായുള്ള ചേരിപ്പോര് ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ജെഡിയു മത്സരിക്കുന്ന എല്ലാ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന വാശിയിലാണ് ചിരാഗ് പാസ്വാന്റെ എല്‍ജെപി. നിതീഷ് കുമാറിനെ പരസ്യമായി എതിർക്കുകയും ബി ജെ പി യെയും നരേന്ദ്ര മോദിയെയും പ്രശംസിക്കുകയുമാണ് ചിരാഗ് ചെയ്യുന്നത്.
എല്‍ജെപിയുടെ നിലപാട് മുന്നണി കെട്ടുറപ്പിനെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ ബിജെപി 16.10.20 വെള്ളിയാഴ്ച ചിരാഗ് പസ്വാനെ തള്ളിപ്പറഞ്ഞിരുന്നു. ജെഡിയുവിനെതിരായി മത്സരിക്കുന്ന കാര്യം അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്ന് ചിരാഗ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
എന്നാല്‍, ചിരാഗ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിഹാറില്‍ എല്‍ജെപി വേറിട്ട പാതയിലാണെന്നും ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ചിരാഗിന്റെ പാര്‍ടി വോട്ടു തിന്നുന്ന പാര്‍ടി മാത്രമാകുമെന്നും ജാവദേക്കര്‍ പറഞ്ഞു. 17.10.20 ശനിയാഴ്ച രാവിലെ മുതൽ ചിരാഗ് പാസ്വാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല. അണികൾക്കു പോലും അദ്ദേഹം മുഖം നൽകുന്നില്ല എന്നാണ് റിപ്പോർട്ട്.

