സിംല: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കപാതയായ അടല്‍ തുരങ്കത്തിന്‍രെ നിര്‍മാണം പൂര്‍ത്തിയായി. ഓരോ 60 മീറ്ററിലും സിസിടിവി ക്യാമറകളും തുരങ്കത്തിനുള്ളില്‍ ഓരോ 500 മീറ്ററിലും എമര്‍ജന്‍സി എക്സിറ്റ് ടണലുകളും ഉണ്ടെന്നും പദ്ധതിയുടെ ചീഫ് എന്‍ജിനിയറും മലയാളിയുമായ കെ പി പുരുഷോത്തമന് പറഞ്ഞു.തീപിടിത്തമുണ്ടായാല്‍ സഹായത്തിന് തുരങ്കത്തിനുള്ളില്‍ ഫയര്‍ ഹൈഡ്രാന്റുകളും സ്ഥാപിച്ചിട്ടുണ്ട്.
ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്ക പാത ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. മണാലിയില്‍ നിന്ന് ലേയിലേക്കുള്ള ദൂരത്തില്‍ 46 കിലോമീറ്റര്‍ ദൂരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ തുരങ്കപാത. ഒമ്പത് കിലോമീറ്ററില്‍ അധികം ഹിമാലയം മലനിരകളെ തുരനെടുത്താണ് നിര്‍മ്മാണം. ചൈനീസ് അതിര്‍ത്തി മേഖലയിലേയ്ക്കടക്കം സൈനിക നീക്കത്തിന്റെ വേഗത കൂട്ടുന്നതാണ് ഈ തുരങ്കമെന്നതിനാല്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ പ്രാധാന്യമേറെയാണ്. പത്ത് വര്‍ഷം കൊണ്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ബിആര്‍ഒ ഈ അഭിമാന പദ്ധതി പൂര്‍ത്തിയാക്കിയത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിടെ സ്മരാണാര്‍ത്ഥം റോഹ്താംഗ് പാസിന് അടല്‍ ടണല്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. എല്ലാ കാലവസ്ഥയിലും മണാലിയില്‍ നിന്ന് ലേയിലേക്ക് എത്താന്‍ സഹായിക്കുന്നതാണ് ഈ പാത. മഞ്ഞ് കാലങ്ങളില്‍ രാജ്യത്തിന്റെ അതിര്‍ത്തി മേഖലയിലേക്കുള്ള സഞ്ചാരത്തില്‍ നിര്‍ണായക പങ്ക് ഈ തുരങ്കപാതയ്ക്ക് വഹിക്കാനാവുമെന്നാണ് വിലയിരുത്തല്‍.
ഹിമാചല്‍ പ്രദേശിലെ ലാഹുല്‍ സപ്തി ഉള്‍പ്പെടെയുള്ള മലയോര ഗ്രാമങ്ങളിലെ ജനങ്ങളെ മണാലിയുമായി വേഗത്തില്‍ ബന്ധിപ്പിക്കാനാകുമെന്നത് മറ്റൊരു നേട്ടം. തണുപ്പ് കാലത്ത് മഞ്ഞ് വീഴ്ച്ച തുടങ്ങിയാല്‍ ഇവിടുത്തെ ഗ്രാമങ്ങള്‍ക്ക് ആറ് മാസം പുറം ലോകവുമായി ബന്ധമില്ലാതാകും.എന്നാല്‍ തുരങ്കത്തിന്റെ പണി പൂര്‍ത്തിയായതോടെ ഇതുവഴി ഇനി വര്‍ഷം മുഴുവന്‍ ഗതാഗതം സാധ്യമാകും. ഈ മേഖലയിലെ ജനജീവിതത്തിനെ തന്നെ മാറ്റിമറിയ്ക്കുന്നതാണ് പദ്ധതി. 4,083 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ നീക്കിവച്ചത് എന്നാല്‍ 3,200 കോടി രൂപയ്ക് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് പദ്ധതി പൂര്‍ത്തിയാക്കി.

