ഇടുക്കിയിലെ ഇക്കോസെന്‍സിറ്റീവ് സോണ്‍ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഹൈറേഞ്ച് മേഖലയിലെ മിക്ക പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലയില്‍. 2020 ഓഗസറ്റ് 13 ന് പുറപ്പെടുവിച്ച കരട്
വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്. ഉപ്പുതറ, വാഗമണ്‍, ഇടുക്കി, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, അറക്കുളം എന്നീ വില്ലേജുകള്‍ പൂര്‍ണ്ണമായും ഇഎസ് സോണിന്റെ പരിധിയില്‍ വരുകയാണ്. ഇതില്‍ 95 ശതമാനവും പട്ടയഭൂമിയാണ . പട്ടയ ഭൂമിയില്‍ നിന്നും അനധികൃതമായി കുടിയിറക്കുന്നതി്‌ന് തുല്ല്യമാണ് ഈ നിര്‍ദ്ദേശങ്ങള്‍.

ഓഗസ്റ്റ് 13 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് നല്‍കിയത് സംസ്ഥാന പരിസ്ഥിതി വകുപ്പാണ് . ജനപ്രതിനിധികളുമായിട്ടോ രാഷ്ട്രീയ പാര്‍ട്ടികളുമായിട്ടോ യാതൊരു ചര്‍ച്ചയും നടത്താതെയാണ് പരിസ്ഥിതി വകുപ്പ് ഈ വിജ്ഞാപനം തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്. 2016 ലെ കരട് വിജ്ഞാപനം 555 ദിവസം കഴിഞ്ഞ് ലാപ്‌സാവുകയായിരുന്നു.

2011 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഗൈഡ്‌ലൈന്‍ വഴിയാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ തീരുമാനിക്കുന്നത്. അതുപ്രകാരം പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ദൈര്‍ഘ്യം ഓരോ പ്രദേശത്തിനനുസരിച്ച് മാറ്റം വരുത്താവുന്നതാണ്. എറണാകുളം നഗരത്തിലെ മംഗളവനത്തിന്റെ ബഫര്‍സോണ്‍ പൂജ്യമാണ് നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ യോജ്യമായ സ്ഥലത്ത് 10 കിലോമീറ്റര്‍വരെയാകാമെന്ന പഴുതുപയോഗപ്പെടുത്തി ഇടുക്കിയില്‍ 2016 ല്‍ ഉണ്ടായിരുന്ന ഇ എസ് സോണ്‍ 1.36 സ്‌ക്വയര്‍ കിലോമീറ്റര്‍ എന്നത് പുതിയ കരട് വിജ്ഞാപന പ്രകാരം 88.238 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി വര്‍ദ്ധിപ്പിച്ചു. ഇതില്‍ 24.317 സ്‌ക്വയര്‍ കിലോമീറ്ററും കൃഷിഭൂമിയാണ്.

മുന്‍ കരട് വിജ്ഞാപനത്തില്‍ ബൗണ്ടറി 100 മീറ്ററായിരുന്നെങ്കില്‍ ഇപ്പോള്‍ 450 മീറ്റര്‍ മുതല്‍ 1 കിലോമീറ്റര്‍ വരെ ബൗണ്ടറിയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത് ആരുമായും ആലോചിക്കുകപോലും ചെയ്യാതെ ഏകപക്ഷീയമായിട്ടാണ് ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ വിവരം അനുസരിച്ച് ഇത്തരത്തില്‍ ബഫര്‍ സോണ്‍ നിശ്ചയിച്ചാല്‍ കട്ടപ്പന നഗരസഭ തന്നെ പൂര്‍ണ്ണമായും, കുമളി നെടുംകണ്ടം ഉടുമ്പന്‍ചോല തുടങ്ങിയ പഞ്ചായത്തുകളും പരിസ്ഥിതി ലോല മേഖലയില്‍ വരും. അതായത് ഭാവിയില്‍ ഹൈറേഞ്ച് മേഖല പൂര്‍ണ്ണമായും വനത്തിന്റെ പരിധിയില്‍ വരും. അതായത് പട്ടയം നല്‍കി കൃഷിക്കാരെ കബളിപ്പിക്കുന്ന നടപടിയാണിത് .

ഈ നടപടി ഭരണകൂട ഭീകരതയെന്നാണ് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അഭിപ്രായപ്പെട്ടത്. ഈ വിഷയം സംബന്ധിച്ച് എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനുളള കാലാവധി 2 മാസമാണ . അതിനുളളില്‍ പ്രദേശവാസികള്‍ അതുപയോഗപ്പെടുത്തണമെന്നും ഡീന്‍ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി താന്‍ ഈ കാര്യം ചര്‍ച്ച ചെയ്യുമെന്നും, ഭേദഗതി നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് അടിയന്തിരമായി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും ജനവിരുദ്ധ കര്‍ഷകവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഡീന്‍കുര്യാക്കോസ് ആവശ്യപ്പെട്ടു. എംപിയെന്ന നിലയില്‍ നിയമ നടപടികള്‍ക്കുളള സാധ്യതകള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →