ന്യൂഡൽഹി, 2026 ജൂലൈ 3-
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി-തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാമ്പത്തിക പങ്കാളിത്ത ചട്ടക്കൂടും പ്രതിരോധ കരാറും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനേതകൈച്ചിയും തമ്മിൽ ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ ഉച്ചകോടി ചർച്ചയിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. സാമ്പത്തിക സഹകരണം, സാങ്കേതിക പങ്കാളിത്തം, സെമികണ്ടക്ടർ വിതരണ ശൃംഖല, നിർണായക സാങ്കേതികവിദ്യകൾ എന്നിവയായിരുന്നു ഉഭയകക്ഷി ചർച്ചയിലെ പ്രധാന അജണ്ടകൾ. സൈനിക ഉപകരണങ്ങൾ സംയുക്തമായി വികസിപ്പിക്കുന്നതുൾപ്പെടെയുള്ള വിപുലമായ സഹകരണത്തിനാണ് പുതിയ പ്രതിരോധ കരാർ വഴി ഇരുരാജ്യങ്ങളും അടിത്തറയിട്ടത്.
പരസ്പര വിശ്വാസത്തിലൂന്നിയ തന്ത്രപ്രധാന ബന്ധമെന്ന് പ്രധാനമന്ത്രി
ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ സനേ തകൈച്ചിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ജപ്പാൻ പ്രധാനമന്ത്രിയെ “എന്റെ ഇളയ സഹോദരി” എന്ന് അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, തകരാത്ത പരസ്പര വിശ്വാസമാണ് ഇന്ത്യ-ജപ്പാൻ ബന്ധത്തിന്റെ കാതലെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഉച്ചകോടിയിലൂടെ സാധിച്ചതായി ജപ്പാൻ പ്രധാനമന്ത്രി സനേ തകൈച്ചിയും കൂട്ടിച്ചേർത്തു.
ഊർജസുരക്ഷയ്ക്കും നയതന്ത്ര വാർഷികത്തിനും ഊന്നൽ
സെമികണ്ടക്ടർ, ക്വാണ്ടം കമ്പ്യൂട്ടിങ്, അഡ്വാൻസ്ഡ് മെറ്റീരിയൽസ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ സുരക്ഷിതമായ വിതരണ ശൃംഖല ഉറപ്പാക്കുന്നതിനായി സംയുക്ത റോഡ്മാപ്പ് തയ്യാറാക്കിയതായി പ്രധാനമന്ത്രി അറിയിച്ചു. ഊർജസുരക്ഷ മുൻനിർത്തി ഇന്ത്യയിൽ ആയിരം ബയോ ഗ്യാസ് – ജൈവവള പ്ലാന്റുകൾ സ്ഥാപിക്കുന്ന ‘ഇന്ത്യ-ജപ്പാൻ ബയോ ഗ്യാസ് പദ്ധതി’യും ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. 2027-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാനിരിക്കെ, സംസ്കാരം, വിനോദസഞ്ചാരം, ക്രിയേറ്റീവ് ഇക്കോണമി എന്നീ മേഖലകളിലും പങ്കാളിത്തം ശക്തമാക്കാൻ ഇരുനേതാക്കളും ധാരണയിലെത്തി.