പ്രധാന വിവരങ്ങൾ
- ഭൂകമ്പം മുതൽ വണ്ടിയപകടം വരെ എന്ത് ദുരന്തങ്ങൾ ഉണ്ടായാലും
- ഒന്നെങ്കിൽ ഉത്തരവാദിത്തങ്ങൾ ഒഴിയാനുള്ള ശ്രമം,
- അതല്ലെങ്കിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവരെ സംബന്ധിച്ച
- വിവരങ്ങൾ മൂടിവെക്കാനുള്ള ശ്രമം. ഒരിക്കലും ആ സംവിധാനത്തെ
- തിരുത്തുവാനോ മെച്ചപ്പെടുത്തുവാനോ ഉള്ള ശ്രമം ഉണ്ടാകുന്നില്ല
കേരളത്തിൽ 70 ശതമാനത്തോളം വരുമാനം ഉദ്യോഗസ്ഥ വിഭാഗങ്ങളെയും റിട്ടയർ ചെയ്തവരെയും പോറ്റുന്നതിനായാണ് ചില വിടുന്നത്. ബാക്കി 30 ശതമാനം ആണ് ഗവൺമെന്റിന്റെ പ്രവർത്തനത്തിനും മൂന്നരക്കോടി വരുന്ന ജനങ്ങളുടെ ക്ഷേമത്തിനും വിനിയോഗിക്കുവാനുള്ളത്. മിക്ക സംസ്ഥാനങ്ങളിലും കേരളത്തിന് തുല്യമായ ബ്യൂറോക്രസി ഉണ്ട്. കേന്ദ്രസർക്കാരിനും ഉണ്ട് സ്വന്തം സേന.
എന്നാൽ ഓരോ ദുരന്തങ്ങൾ രാജ്യത്ത് ആവർത്തിക്കുമ്പോൾ അതിൻറെ ഒരു വശം സൃഷ്ടിച്ചതിലും ഗുരുതരമാക്കിയതിലും ആ കാര്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ തെളിഞ്ഞുവരും. ബംഗാളിലെ നടുക്കിയ താർതല ഗോഡൗൺ തകർച്ച സംഭവത്തിലും അതുതന്നെയാണ് കാണുന്നത്.
കൊൽക്കത്തയിലെ താർതലയിൽ തകർന്നുവീണുകൊണ്ടിരുന്ന ഗോഡൗൺ കെട്ടിടത്തിൽ അപകടസമയത്ത് എത്ര തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴും പൊലീസിന് കൃത്യമായി കണ്ടെത്താനായിട്ടില്ല. കാരണം, അവിടെ ജോലിക്കെത്തുന്നവരുടെ ഹാജർ രജിസ്റ്ററോ ഔദ്യോഗിക തൊഴിലാളിപ്പട്ടികയോ സൂക്ഷിച്ചിരുന്നില്ല. അതിനാൽ രക്ഷാപ്രവർത്തനം അവസാനിച്ച ശേഷവും എത്ര പേർ രക്ഷപ്പെട്ടു, എത്ര പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു എന്നതിൽ വ്യക്തതയില്ല. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖകളും നിർമാണാനുമതിയും തൊഴിലാളികളെ നിയമിച്ച കരാറുകളും ഉൾപ്പെടെ എല്ലാ രേഖകളും പൊലീസ് ശേഖരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
ഹാജർ രജിസ്റ്റർ പോലൊരു അടിസ്ഥാന സുരക്ഷാ രേഖ പോലും ഇല്ലാതിരുന്നത് അന്വേഷണത്തെയും രക്ഷാപ്രവർത്തനത്തെയും സാരമായി ബാധിച്ചെന്നാണ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. തൊഴിലാളികളുടെ ബന്ധുക്കൾ പലരും തങ്ങളുടെ ആളുകൾ അകത്തുണ്ടായിരുന്നുവെന്ന് പറയുമ്പോഴും, അത് സ്ഥിരീകരിക്കാൻ ഔദ്യോഗിക രേഖകളില്ലാത്തതിനാൽ ഓരോരുത്തരെയും പ്രത്യേകം കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. നിർമ്മാണ സ്ഥലങ്ങളിൽ തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തത് ഒരു ഭരണപരമായ വീഴ്ച മാത്രമല്ല, ദുരന്തമുണ്ടാകുമ്പോൾ ജീവൻ രക്ഷിക്കുന്ന പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ പിഴവാണെന്ന് ഈ സംഭവം വീണ്ടും ചൂണ്ടിക്കാട്ടുന്നു.
ഇതിനാണ് മാറ്റമുണ്ടാകേണ്ടത്. പൊതുജനങ്ങളുടെയും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരുടെയും സംഘടനകളുടെയും ഫോക്കസ് ഇതിലേക്ക് മാറ്റേണ്ടതുണ്ട്. ഓരോ സംഭവത്തെയും വിലയിരുത്തേണ്ടത് ആ സംഭവങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവർ, ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങൾ, സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്ന് പരിശോധിച്ചു കൊണ്ടായിരിക്കണം. ഓരോ സംഭവങ്ങളും ഒട്ടേറെ കുറവുകൾ വലിച്ചു പുറത്തിടും .അതിൽ ബന്ധപ്പെട്ട സംവിധാനത്തിന്റെ പിഴവ്, ചുമതലക്കാരുടെ പിഴവ് ഇവയെല്ലാം കൃത്യമായി പരിശോധിച്ചു നടപടിയിൽ സ്വീകരിക്കണം. നടപടി എന്നാൽ ഉദ്യോഗസ്ഥന്മാരെ ശിക്ഷിക്കുന്നത് മാത്രമല്ല. ഉദ്യോഗസ്ഥന്മാർ കൂടി ഭാഗമായ ആ സംവിധാനത്തിന്റെ പ്രവർത്തന പിഴവ് കണ്ടെത്തി അത് പുതുക്കുകയാണ് വേണ്ടത്. അങ്ങനെ നിരന്തരമായ അനുഭവങ്ങളിലൂടെ നിരന്തരമായ തിരുത്തലുകളിലൂടെ മാത്രമേ പ്രഫഷണൽ ആയ ഒരു ഭരണ സംവിധാനം ഉണ്ടാവുകയുള്ളൂ.
പക്ഷേ കഷ്ടം എന്നു പറയട്ടെ, ഭൂകമ്പം മുതൽ വണ്ടിയപകടം വരെ എന്ത് ദുരന്തങ്ങൾ ഉണ്ടായാലും ഒന്നെങ്കിൽ ഉത്തരവാദിത്തങ്ങൾ ഒഴിയാനുള്ള ശ്രമം, അതല്ലെങ്കിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാത്തവരെ സംബന്ധിച്ച വിവരങ്ങൾ മൂടിവെക്കാനുള്ള ശ്രമം. ഒരിക്കലും ആ സംവിധാനത്തെ തിരുത്തുവാനോ മെച്ചപ്പെടുത്തുവാനോ ഉള്ള ശ്രമം ഉണ്ടാകുന്നില്ല. കൽക്കട്ടയിൽ പാവം തൊഴിലാളികൾ ചതഞ്ഞ് അരഞ്ഞ് മരിച്ച സംഭവം അതുതന്നെയാണ് ഓർമിപ്പിക്കുന്നത്.

