തിരുവനന്തപുരം/2026 ജൂണ്‍ 23
സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ പ്രവേശന-അലോട്ട്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ വിപുലമായ സന്നാഹങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കേരള എഞ്ചിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സർവകലാശാലാ നേതൃത്വങ്ങൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത പ്രത്യേക ഉന്നതതല ചർച്ച നടന്നു.
എൻജിനിയറിങ് കോളേജുകൾ നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ യോഗം വിശദമായി വിലയിരുത്തി. പ്രത്യേകിച്ച്, കോഴ്സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ക്യാമ്പസുകളിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശന നടപടികൾ വൈകാതെ പൂർത്തിയാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. വിദ്യാർഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യവും എല്ലാവർക്കും തുല്യമായ അവസരങ്ങളും സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി.
സർവകലാശാലാ അധികൃതരും എഞ്ചിനിയറിങ് കോളേജ് നേതൃത്വവും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച് സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്നത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായകരമാകും. വിദ്യാർഥികളുടെ ഭാവിയാണ് സർക്കാരിന്റെ എല്ലാ ഇടപെടലുകളുടെയും കേന്ദ്രബിന്ദു. അതുകൊണ്ടുതന്നെ, സമയബന്ധിതവും വിശ്വാസ്യതയുള്ളതുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനായി എല്ലാവരുടെയും കൂട്ടായ പരിശ്രമം തുടർന്നും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.