പ്രധാന വിവരങ്ങൾ
- ഛത്തീസ്ഗഢിൽ മണൽ മാഫിയ സംഘർഷത്തിൽ രണ്ട് പേരെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ട് ചുട്ടുകൊന്ന സംഭവം നടന്നു.
- മണൽ ഖനന നിയന്ത്രണങ്ങൾ ഉണ്ടായിട്ടും പല സംസ്ഥാനങ്ങളിലും അനധികൃത ഖനനം ലാഭകരമായ മാഫിയ ബിസിനസായി തുടരുന്നു.
- രാഷ്ട്രീയ-ഉദ്യോഗസ്ഥ സംരക്ഷണവും അഴിമതിയും അനധികൃത ഖനനത്തിന് ശക്തി പകരുന്നതായി വിമർശനം ഉയരുന്നു.
- മണൽ ഖനന നിയന്ത്രണങ്ങളിലെ ഇന്ത്യയുടെ നയങ്ങളെ ഐക്യരാഷ്ട്രസഭ പ്രശംസിച്ചിട്ടുണ്ട്.
- എന്നാൽ നിയമങ്ങളുടെ നടപ്പാക്കലിൽ ഗുരുതര വീഴ്ചകളുണ്ടെന്ന് സിഎജി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളിൽ മണൽവാരൽ മണ്ണ് ഖനനം സംബന്ധിച്ച് നിരോധനങ്ങളോ നിയന്ത്രണങ്ങളും ഉണ്ട്. ഈ 28 സംസ്ഥാനത്തും നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് മണലെടുക്കലും കൊടുക്കലും ലാഭകരമായ ബിസിനസായി മാറിയിട്ടുണ്ട്. എല്ലായിടത്തും കഥാപാത്രങ്ങൾ ഒന്നുതന്നെയാണ്. കഞ്ചാവ് വില്പന പോലെ മയക്കുമരുന്ന് വിൽപ്പന പോലെ ബിസിനസുകാരാണ് ഒരു വിഭാഗം. കൊല്ലും കൊലയും ഭീഷണിയും കൈക്കൂലിയും ഗുണ്ടായിസവുമായി ഇവർ വിലസുന്നു. നിയന്ത്രണം ഉള്ളതുകൊണ്ട് മാത്രം പൊന്നു വിലയായി മാറിയിട്ടുള്ള മണൽ വിറ്റ് കിട്ടുന്ന പണത്തിൽ ഒരു പങ്ക് അധികാര രാഷ്ട്രീയത്തിന്റെ പങ്കുപറ്റുന്ന നേതാക്കൾക്ക് നൽകും. തിരികെ അവർ രാഷ്ട്രീയ സംരക്ഷണവും ഉദ്യോഗസ്ഥ സംരക്ഷണവും ഉറപ്പാക്കും. കേസില്ല ഉണ്ടായാൽ തന്നെ പ്രശ്നവുമില്ല. അഴിഞ്ഞാടാം, വിലസാം.

അടുത്ത വിഭാഗം ഉദ്യോഗസ്ഥന്മാരാണ്. പോലീസ് റവന്യൂ എക്സൈസ് എന്ന് വേണ്ട ഗ്രാമപഞ്ചായത്ത് അടക്കം ഉള്ള സംവിധാനങ്ങളുടെ ആളുകൾക്ക് പടിയുണ്ട്. ശമ്പളത്തേക്കാൾ വലിയ തുകയാണ് പ്രതിമാസം ഈ ഇനത്തിൽ മിക്കവർക്കും കിട്ടുന്നത്. പ്രത്യേകിച്ച് പോലീസ്, വനം, പരിസ്ഥിതി പൊലൂഷൻ എന്ന് വേണ്ട എല്ലാവർക്കും നല്ല കോളാണ്.
ഛത്തീസ്ഗഡിൽ രണ്ടുപേരെ ചുട്ടുകൊന്ന മണൽ മാഫിയ യുദ്ധം
ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട ദീർഘകാല വൈരാഗ്യം രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി നടന്ന ക്രൂര ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കട്ഗോഡി ഗ്രാമത്തിന് സമീപം ഏകദേശം 30 അംഗ സംഘം ടൊയോട്ട ഫോർച്യൂണർ വാഹനത്തെ ഡമ്പർ ലോറി ഉപയോഗിച്ച് ഇടിച്ചുതടഞ്ഞശേഷം അതിലുള്ളവരെ പുറത്തുകടക്കാനാകാത്തവിധം പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളിൽ ഒന്ന് രക്ഷപ്പെട്ടെങ്കിലും രണ്ട് വാഹനങ്ങൾ കുടുങ്ങി, അതിൽ ഫോർച്യൂണറിനാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

ഛത്തീസ്ഗഢിൽ അനധികൃത മണൽ ഖനന മാഫിയയുടെ അതിക്രമങ്ങൾ വർഷങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് കോറിയ ജില്ലയിൽ നടന്ന ക്രൂര ആക്രമണം ശ്രദ്ധേയമാകുന്നത്. സമീപകാലത്ത് സക്തി ജില്ലയിൽ പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ 18 വയസ്സുകാരനായ മകനെ വീട്ടിനുള്ളിൽ കയറി വാടകക്കൊലയാളികൾ വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഒരാൾക്ക് 50,000 രൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്താണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രാദേശിക മണൽ വ്യാപാരരംഗത്തേക്ക് പ്രവേശിക്കുന്നതിനായി യുവാവ് ട്രക്കും ഭാരവാഹനങ്ങളും വാങ്ങിയതിനെ തുടർന്ന് നിലവിലുള്ള മാഫിയ സംഘങ്ങളുമായുണ്ടായ ബിസിനസ് വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് കണ്ടെത്തൽ. അതേസമയം, നദീതീര നശീകരണത്തിനെതിരെ പ്രതിഷേധിക്കുന്ന ഗ്രാമവാസികൾക്കും അനധികൃത ഖനനം തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കും നിരന്തരം ഭീഷണിയും ആക്രമണവും നേരിടേണ്ടിവരുന്നതായി റിപ്പോർട്ടുകളുണ്ട്. പരിശോധനാ സംഘങ്ങളെയും ഖനന വകുപ്പ് ഉദ്യോഗസ്ഥരെയും അതിവേഗത്തിൽ പാഞ്ഞെത്തുന്ന ഹൈവ ട്രക്കുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയോ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന സംഭവങ്ങളും പതിവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.
നിയമങ്ങളുടെ ഗീർവാണ സമൃദ്ധിയിൽ 28 സംസ്ഥാനത്തും നിരോധനം. ഒരു നിയന്ത്രണവും ഇല്ലാതെ മണൽവാരലും കടത്തലും പ്രധാന ബിസിനസ്
ഇതാണ് 28 സംസ്ഥാനത്തെയും സ്ഥിതി.അന്താരാഷ്ട്ര ഏജൻസികൾ അടക്കം നടത്തിയിട്ടുള്ള വിലയിരുത്തലിൽ നിയമത്തിന്റെയും നിരോധനത്തിന്റെയും കാര്യത്തിൽ ഇന്ത്യ ലോകത്ത് ഒന്നാമതാണ്.എല്ലാ സംസ്ഥാനത്തും നിയമങ്ങളുണ്ട്. അതല്ലെങ്കിൽ കേന്ദ്ര നിയമത്തിന്റെ ചുവട് പിടിച്ച് ചട്ടങ്ങൾ രൂപീകരിച്ച് നിരോധനം ശക്തമാണ്. പക്ഷേ താഴെത്തട്ടിൽ ഒന്നും നടക്കുന്നില്ല.

ഗുണ്ടകളും ഉദ്യോഗസ്ഥ രാഷ്ട്രീയ സഖ്യവും ചേർന്ന് സൃഷ്ടിക്കുന്ന ക്രമസമാധാന പ്രശ്നവും ദുരിതവും പൊതുജനങ്ങൾക്ക് മിച്ചം എന്നുള്ളതാണ് എല്ലാ സംസ്ഥാനത്തെയും സ്ഥിതി. അധികാര രാഷ്ട്രീയവുമായി നടക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് പണിയെടുക്കാതെ പണം സമ്പാദിക്കാനുള്ള ഒരു വഴിയായി ഇത് വളർന്നിട്ടുണ്ട്. അവരുടെ സംരക്ഷണത്തിന് കീഴിൽ യാതൊരു തടസ്സങ്ങളും ഇല്ലാതെ ഉദ്യോഗസ്ഥന്മാർ ഇഷ്ടംപോലെ കൈക്കൂലി വാങ്ങിച്ച് സമ്പന്നരായിക്കൊണ്ടിരിക്കുന്നു. ഇതാണ് എല്ലാ സംസ്ഥാനത്തെയും സ്ഥിതി.
ഐക്യരാഷ്ട്രസഭയുടെ കയ്യടി
മണൽ ഖനനത്തിനെതിരായ നിയന്ത്രണങ്ങളിലും സുസ്ഥിര വിഭവ മാനേജ്മെന്റിലും ഇന്ത്യ കൈവരിച്ച പുരോഗതിയെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി (UNEP) പ്രശംസിച്ചു. “Sand and Sustainability: An Essential Resource for Nature and Development” എന്ന ആഗോള പഠന റിപ്പോർട്ടിലാണ് ഇന്ത്യയുടെ 2020 ലെ എൻഫോഴ്സ്മെന്റ് ആൻഡ് മോണിറ്ററിംഗ് മാർഗനിർദേശങ്ങളും പുതുക്കിയ മണൽ ഖനന നയവും മാതൃകാപരമായ നിയന്ത്രണ സംവിധാനങ്ങളായി വിശേഷിപ്പിച്ചത്. ജില്ലാതല സർവേ റിപ്പോർട്ടുകൾ നിർബന്ധമാക്കൽ, നദികളിലെ മണൽ പുനർനിർമാണ പഠനങ്ങൾ, ഖനന വാഹനങ്ങളുടെ തത്സമയ നിരീക്ഷണം തുടങ്ങിയ സാങ്കേതിക നടപടികൾ ഫലപ്രദമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നദീ പരിസ്ഥിതിയിലേക്കുള്ള സമ്മർദ്ദം കുറയ്ക്കാൻ എം-സാൻഡ് ഉപയോഗം പ്രോത്സാഹിപ്പിച്ചതും ഇന്ത്യയുടെ പ്രധാന നേട്ടമായി UNEP വിലയിരുത്തി. ദേശീയ ചമ്പൽ വന്യജീവി സങ്കേതം പോലുള്ള മേഖലകളിൽ മണൽ ഖനനം കർശനമായി നിയന്ത്രിച്ചതിലൂടെ വംശനാശഭീഷണി നേരിടുന്ന ഘരിയാൽ ഉൾപ്പെടെയുള്ള ജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ കഴിഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പക്ഷേ രാജ്യത്തിനുള്ളിൽ കാര്യങ്ങൾ ഗുരുതരമാണെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ അടക്കം റിപ്പോർട്ട് ചെയ്യുന്നു
രാജ്യത്ത് അനധികൃത മണൽ ഖനനം നിയന്ത്രിക്കാൻ ശക്തമായ നിയമങ്ങളും സാങ്കേതിക സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും അവയുടെ പ്രായോഗിക നടപ്പാക്കൽ ഗുരുതര പ്രതിസന്ധിയിലാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) നടത്തിയ വിവിധ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ജാർഖണ്ഡ്, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരിശോധനകളിൽ ശാസ്ത്രീയ പഠനങ്ങളില്ലാതെ ഖനന പദ്ധതികൾക്ക് അനുമതി നൽകുന്നതും, ഭൂതല പരിശോധനകൾ പൂർത്തിയാക്കാതെ ഖനന പാട്ടങ്ങൾ അനുവദിക്കുന്നതും വ്യാപകമാണെന്ന് കണ്ടെത്തി. ഡ്രോൺ സർവേകളും ഉപഗ്രഹ നിരീക്ഷണങ്ങളും ഉപയോഗിച്ചുള്ള പരിശോധനകളിൽ ഔദ്യോഗിക രേഖകളിൽ കാണിച്ചതിനേക്കാൾ പലമടങ്ങ് മണൽ ഖനനം നടന്നതായി തെളിഞ്ഞു. പരിസ്ഥിതി അനുമതികളിൽ നിശ്ചയിച്ച പരിധികളെ മറികടന്ന് ഖനനം നടത്തുകയും, നിയമപ്രകാരം അനുവദിച്ച മൂന്ന് മീറ്റർ ആഴത്തിന് പകരം ആറു മുതൽ പത്ത് മീറ്റർ വരെ കുഴിച്ചെടുക്കുകയും ചെയ്ത സംഭവങ്ങൾ കണ്ടെത്തി. ഭൂഗർഭജല സ്രോതസുകളെ ബാധിക്കുന്ന തരത്തിൽ ഖനനം നടന്നിട്ടും പല പ്രദേശങ്ങളിലും പ്രാദേശിക ഭരണകൂടങ്ങൾ വേണ്ടത്ര പരിശോധനകൾ നടത്തിയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇതോടെ നിയമങ്ങളും നയങ്ങളും ശക്തമാണെങ്കിലും, നടപ്പാക്കലിലെ വീഴ്ചകൾ കാരണം അനധികൃത ഖനനം പ്രകൃതിക്കും പ്രാദേശിക സമൂഹങ്ങൾക്കും വലിയ ഭീഷണിയായി തുടരുകയാണെന്ന ആശങ്ക ശക്തമാകുന്നു.
അഴിമതിക്കായി എന്തിന് നിയന്ത്രണങ്ങൾ? അത് അക്രമത്തിലും ദുരന്തങ്ങളിലും എത്തിച്ചേരുമ്പോൾ പരിശോധന വേണ്ടേ?
എന്തിനാണ് നിയന്ത്രണങ്ങൾ? നിയന്ത്രിക്കാൻ ആവില്ല എങ്കിൽ ഭരണകൂടത്തിന്റെ പരാജയവും ഇച്ഛാശക്തി ഇല്ലായ്മയും വ്യക്തമാക്കുവാൻ എന്തിന് നിയന്ത്രണങ്ങൾ? രാജ്യത്ത് മുഴുവൻ ഉയരുന്ന ചോദ്യമാണിത്. നിയന്ത്രണം കൊണ്ടുവരിക. മണലും മണ്ണും പോലും വ്യാജ വസ്തുക്കളായി മാറുക. അത് പിടിക്കാൻ കുറെ ഉദ്യോഗസ്ഥർ. പിടിക്കുന്നവരെ പിന്തുടരാൻ മോണിറ്ററിംഗ് സംവിധാനം. എല്ലാ സംവിധാനങ്ങളും ചേർന്ന് കള്ളക്കടത്തിന് വഴിയൊരുക്കുക. ഇതിനെല്ലാം മീതെ അധികാര രാഷ്ട്രീയ മാഫിയ ഒരു തുള്ളി വിയർപ്പ് ചിന്താതെ പണം സമ്പാദിക്കുക. അത് ഉപയോഗിച്ച് കൂടുതൽ അധികാരം സമ്പാദിക്കുക. മൊത്തത്തിൽ സമൂഹത്തിന് നിയമപരമായ, ശരിയായ മാർഗത്തിലുള്ള ജീവിതത്തിലുള്ള സാധ്യതകൾ ഇല്ലാതാവുക. സമൂഹത്തെ മുഴുവൻ മാഫിയകൾ കയ്യടക്കുക. ഇതാണ് നിയന്ത്രണങ്ങൾ ഒടുവിൽ എത്തിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ഭരണകൂടത്തിന്റെ ഇച്ഛാശക്തിയുടെ തെളിവുകളാണ്. നിയന്ത്രിച്ചാൽ നിയന്ത്രിച്ചതായിരിക്കണം.അതിന് കഴിയില്ലെങ്കിൽ നിയന്ത്രണം ആവശ്യമില്ലാത്തതാണ്.

