പമ്പാ, 2026 ജൂൺ 15 –
ശബരിമലയിൽനിന്ന് നഷ്ടപ്പെട്ട സ്വർണം എത്രയെന്ന് കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് പരിശോധന നടത്തി. ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴ്ഭാഗവും ഇളക്കിമാറ്റി ഭാരം അളന്നശേഷം തിരികെ സ്ഥാപിച്ചു. മിഥുനമാസ പൂജയ്ക്കായി നട തുറന്നതിന് ശേഷമാണ് പരിശോധന നടന്നത്.
സംസ്ഥാന സർക്കാരിന്റെ അളവുതൂക്ക വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്. എസ്ഐടി അംഗങ്ങളും അളവുതൂക്ക വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് സോപാനത്ത് എത്തി നടപടികൾ പൂർത്തിയാക്കിയത്.
സ്വർണക്കൊള്ള കേസിന്റെ അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായാണ് എസ്ഐടി ഇപ്പോൾ തെളിവുകൾ ശേഖരിക്കുന്നത്. ഇതിനായി ഭാരം അളക്കാൻ കഴിഞ്ഞ ആഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. പരിശോധനയിൽ ലഭിക്കുന്ന വിവരങ്ങൾ അന്തിമ റിപ്പോർട്ടിന്റെ ഭാഗമാകും.