ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ശക്തമായ താക്കീതുമായി ഇറാൻ .
.കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായി യുഎഇ
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്ന് ഇറാൻ
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
.