വാഷിംഗ്ടൺ/ദുബൈ | ഇറാൻ യു എസ് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ചർച്ചകൾക്കായുള്ള പുതിയ നിർദ്ദേശങ്ങൾ ഇറാൻ പാകിസ്താൻ മധ്യസ്ഥർക്ക് കൈമാറി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള എണ്ണ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചർച്ചാ നിർദ്ദേശങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വാർത്ത പുറത്തുവന്നതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടായിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു
ലോകത്തിലെ എണ്ണ വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു. അതേസമയം ഇറാന്റെ എണ്ണ കയറ്റുമതി തടഞ്ഞുകൊണ്ട് യു എസ് നേവിയും ഉപരോധം കർശനമാക്കിയിട്ടുണ്ട്. ഏപ്രിൽ 8 മുതൽ മേഖലയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സൈനിക നീക്കങ്ങൾ പരിഗണിക്കുന്നു എന്ന വാർത്തകൾ എണ്ണവില നാല് വർഷത്തെ ഉയർന്ന നിരക്കിലേക്ക് എത്തിച്ചിരുന്നു.
യുദ്ധം അവസാനിച്ചാൽ പെട്രോൾ വില ഗണ്യമായി കുറയുമെന്ന് ട്രംപ്
അമേരിക്ക ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യു എസ് സൈനിക താവളങ്ങൾക്കും യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണമുണ്ടാകുമെന്ന് റെവല്യൂഷണറി ഗാർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ ചർച്ചാ നടപടികളിൽ നിന്ന് പെട്ടെന്നുള്ള ഫലം പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധം അവസാനിച്ചാൽ പെട്രോൾ വില ഗണ്യമായി കുറയുമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാന്റെ ആണവ പദ്ധതിയേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഇറാന്റെ നീക്കങ്ങളെ വിശ്വസിക്കാനാവില്ലെന്ന് യു എ ഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് അൻവർ ഗർഗാഷ്
അതേസമയം ഇറാന്റെ നീക്കങ്ങളെ വിശ്വസിക്കാനാവില്ലെന്ന് യു എ ഇ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പറഞ്ഞു. അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ കണക്കിലെടുക്കുമ്പോൾ അവരുടെ ഏകപക്ഷീയമായ തീരുമാനങ്ങളെ ആശ്രയിക്കാനാവില്ലെന്നാണ് യു എ ഇ നിലപാട്. കടൽയാത്ര സുഗമമാക്കുന്നതിന് മാരിടൈം ഫ്രീഡം കൺസ്ട്രക്ട് എന്ന പേരിൽ പുതിയ സഖ്യം രൂപീകരിക്കാൻ അമേരിക്ക നീക്കം നടത്തുന്നുണ്ട്. യുദ്ധം അവസാനിച്ചാൽ മാത്രമേ ഇത്തരം സഖ്യങ്ങളിൽ പങ്കാളികളാകൂ എന്ന് ഫ്രാൻസും ബ്രിട്ടനും അറിയിച്ചു.