ബാരാബങ്കി: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസിൽ 50-കാരൻ അറസ്റ്റിൽ. പാരാ ബെഹത ഗ്രാമവാസിയായ ബബ്‌ലു (25) എന്ന ഐസ്‌ക്രീം വിൽപനക്കാരനാണ് കൊല്ലപ്പെട്ടത്. പർസാവൽ ഗ്രാമവാസിയായ ശങ്കർ യാദവ് (50) ആണ് മാർച്ച് 28 ശനിയാഴ്ച പട്ടാപ്പകൽ നടുറോഡിൽവെച്ച് നാടിനെ നടുക്കിയ കൊലപാതകം നടത്തിയത്. അറുത്തെടുത്ത തല വീട്ടിൽകൊണ്ടുപോയി കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
വാക്കുതർക്കത്തിനിടെ ആയുധമുപയോഗിച്ച് ബബ്‌ലുവിനെ ആക്രമിക്കുകയായിരുന്നു.
പോലീസ് പറയുന്നതനുസരിച്ച്; പതിവുപോലെ ഐസ്‌ക്രീം വിൽപനയ്ക്കായാണ് ബബ്‌ലു പർവാസൽ ഗ്രാമത്തിലെത്തിയത്. അവിടെവെച്ച് പ്രാദേശികവാസിയായ ശങ്കർ യാദവുമായി പ്രശ്‌നമുണ്ടാവുകയായിരുന്നു. വാക്കുതർക്കത്തിനിടെ വീട്ടിലേക്ക് കയറിപ്പോയ ശങ്കർ അരിവാളുപോലെ മൂർച്ഛയുള്ള ആയുധവുമായാണ് പുറത്തെത്തിയത്. പിന്നാലെ ഇയാൾ ആയുധമുപയോഗിച്ച് ബബ്‌ലുവിനെ ആക്രമിക്കുകയായിരുന്നു.
ബബ്‌ലുവിന്റെ തല അറുത്തെടുത്ത് വീടിനകത്തേക്ക് പോയി
നാട്ടുകാർ നോക്കിനിൽക്കെ ശങ്കർ ബബ്‌ലുവിന്റെ തല അറുത്തെടുത്ത് വീടിനകത്തേക്ക് പോയി. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോൾ വീടിനുള്ളിൽ ബബ്‌ലുവിന്റെ തല കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ശങ്കർ. പോലീസ് ഉടൻതന്നെ ഇയാളെ അറസ്റ്റുചെയ്ത് തല വീണ്ടെടുത്തു. വീടിനുള്ളിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. ബബ്‌ലുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും എസ്പി അർപിത് വിജയ്‌വർജിയ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുള്ള ബബ്‌ലുവിന് വീട്ടിൽ രണ്ട് ഇളയ സഹോദരങ്ങളാണ് ബാക്കിയുള്ളത്. ഐസ്‌ക്രീം വിറ്റും കൂലിപ്പണി ചെയ്തുമാണ് ബബ്‌ലു കുടുംബം പോറ്റിയിരുന്നത്
