പെരുവന്താനം: പുരപ്പുറത്ത് പാഞ്ഞു കയറിയ കാട്ടുപന്നി വീട് ഭാഗികമായി തകർത്തു. തുമരംമുടിയിൽ ടി.എ. ഷെഫീക്കിന്റെ വീട് തകർത്ത കാട്ടുപന്നി സമീപത്തെ പുരയിടത്തിൽ നിന്ന വീട്ടമ്മയെയും ഇടിച്ചിട്ടു.പെരുവന്താനത്തിനു സമീപം പള്ളി ഭാഗത്താണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. മാർച്ച് 6 വെളളിയാഴ്ച രാവിലെയായായിരുന്നു സംഭവം. പാഞ്ഞെത്തിയ രണ്ട് കാട്ടുപന്നികളിൽ ഒന്ന് സമീപത്തെ വീടിന്റെ മുറ്റത്ത് നിന്നു ഷെഫീക്കിന്റെ വീടിനു മുകളിലേക്ക് ചാടുകയായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടിന്റെ മേൽക്കൂരയിലൂടെ കാട്ടുപന്നി പരതിയോടിയതോടെ ഷീറ്റുകൾ പാതിയും പൊട്ടിനശിച്ചു.
വീടിനകത്ത് വ്യാപക നാശനഷ്ടമുണ്ടാക്കി
പുതിയതായി നിർമിച്ച ബാത്റൂമിന്റെ ഷീറ്റുകൾ തകർത്ത് വീടിനുള്ളിലേക്ക് വീണ കാട്ടുപന്നി വീടിനകത്ത് വ്യാപക നാശനഷ്ടമുണ്ടാക്കി. ടോയ്ലറ്റും ബാത്റൂം ഉപകരണങ്ങളും വീട്ടുപകരണങ്ങളും കാട്ടുപന്നി കുത്തി ത്തകർത്തു. സംഭവം നടക്കുമ്പോൾ ഷെഫീക്കിന്റെ മക്കളായ മുഹമ്മദ് അമീൻ, മുഹമ്മദ് ആതിൽ എന്നിവർ വീടിനകത്തും ഭാര്യ ജാസ്മിൻ വീടിന് പുറത്തുമുണ്ടായിരുന്നു. ഇവരെ കാട്ടുപന്നി ആക്രമിക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
പിന്നീട് അടുക്കള വാതിലിലൂടെ പുറത്തേക്ക് പാഞ്ഞ കാട്ടുപന്നി സമീപത്തെ പുരയിടത്തിൽ നിന്ന വീട്ടമ്മയെയും ഇടിച്ചിട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ തത്തൻപാറ ഹസീന ഏബ്രാഹിമിന് നിസാര പരിക്കേറ്റു.
