കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യ വകുപ്പിന് കൈമാറി.
ആരോഗ്യവകുപ്പ് ഡയക്ടറേറ്റിന് പുറത്തുള്ള ഡോക്ടർമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണം.
സംഭവവുമായി നിലവിൽ ആരോഗ്യവകുപ്പ് നടത്തുന്ന അന്വേഷണത്തിൽ ആരോപണവിധേയയായ ഡോക്ടർക്ക് മെമ്പർഷിപ്പ് ഉള്ള ഡോക്ടർ സംഘടനയിലെ അംഗങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. നീതി പൂർവ്വമായ അന്വേഷണം ഇതിലൂടെ അട്ടിമറിക്കപ്പെടും. അതിനാൽ നിലവിലത്തെ അന്വേഷണം തടഞ്ഞ് ആരോഗ്യവകുപ്പ് ഡയക്ടറേറ്റിന് പുറത്തുള്ള ഡോക്ടർമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണം. പ്രൈവറ്റ് പ്രാക്ടീസുകൾ മാനദണ്ഡത്തിന് വിരുദ്ധമായി ചെയ്യുന്ന ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാട് ഡോക്ടർ സംഘടന സ്ഥിരമായി ചെയ്തുവരുന്നു. സർക്കാർ ആശുപത്രികളിൽ എത്തുന്ന രോഗികളിൽ നിന്ന് തുടർ ചികിത്സയ്ക്ക് കൈക്കൂലി വാങ്ങുന്ന നടപടിഗുരുതര കുറ്റകൃത്യ വകുപ്പുകളിൽ ഉൾപ്പെടുത്തുവാൻ ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടു
