ഇടുക്കി: വാഗമണ്ണിൽ അനുമതയില്ലാതെ ഓഫ് റോഡ് മോട്ടോർ സ്പോട്സ് കാർണിവൽ നടത്താനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതിയും ജില്ലാ ഭരണകൂടവും. മുൻ വർഷങ്ങളിൽ ഒരു മരണവും സിനിമാ താരം ജോജു ജോർജ് അടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായ സ്ഥലത്താണ് ഓഫ് റോഡ് കാർണിവൽ നടത്താൻ സംഘാടകർ പദ്ധതിയിട്ടിരുന്നത്.
ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാർ പരിപാടിയ്ക്കെതിരായ റിപ്പോർട്ട് കോടതിയിൽ നിന്നും വാങ്ങി. തുടർന്നാണ് നിയമവിരുദ്ധമായ പരിപാടിയാണെന്നുള്ള കണ്ടെത്തൽ കോടതി നടത്തിയത്. കാർണിവലിന്‍റെ ഭാഗമായി വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടും എന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇത് അടക്കമുള്ള വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ അടക്കം പരാതിക്കാർ സമീപിച്ചത്.
വ്യാപകമായ പരാതി ഉയരുകയും ഹൈക്കോടതിയും ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും പോലീസും ഇടപെടുകയും ചെയ്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സംഘാടകർ നിർബന്ധിതരായത്. വേദിമാറ്റി പരിപാടി സംഘടിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും എതിർപ്പ് ശക്തമായതോടെ ഈ നീക്കവും ഉപേക്ഷിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി രൂപ മാറ്റം വരുത്തി എത്തിച്ച വാഹനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
