ചങ്ങനാശ്ശേരി : പോലീസ് ഉദ്യോഗസ്ഥന്റെ മർദനംമൂലം കാലിലെ രണ്ട് വിരലുകൾ മുറിച്ചുകളയേണ്ടിവന്നുവെന്ന ആരോപണവുമായി തെങ്ങണ സ്വദേശി കിഴക്കേപുറത്ത് ബിജു തോമസ് (58). 2025 ഏപ്രിലിലായിരുന്നു സംഭവം. അന്നത്തെ തൃക്കൊടിത്താനം എസ്എച്ച്ഒയാണ് കാലിൽ ബൂട്ടിട്ട് ചവിട്ടിയതെന്നും മർദ്ദിച്ചതെന്നും ബിജു പറയുന്നു.
ഒത്തുതീർപ്പിനു വഴങ്ങാതെവന്നതോടെ സിഐ വിരൽ ചുരുട്ടി വയറ്റിൽ കുത്തി
ജോലിചെയ്ത പണം കിട്ടാതെ വന്നതോടെ നൽകിയ പരാതിയെ സംബന്ധിച്ച് സംസാരിക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഒത്തുതീർപ്പിനു വഴങ്ങാതെവന്നതോടെ സിഐ വിരൽ ചുരുട്ടി വയറ്റിൽ കുത്തി. ബൂട്ട് ഉപയോഗിച്ച് തന്റെ കാലിൽ ചവിട്ടിപ്പിടിച്ചു. തുടർന്ന് നെഞ്ചിലേക്ക് ഇടിച്ചു. പിന്നിലേക്ക് പോയപ്പോൾ സിവിൽ പോലീസ് ഓഫീസർമാർ പിടിച്ചു. എങ്കിലും കാലിൽനിന്നു സിഐ ബൂട്ട് മാറ്റിയില്ല.
പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടികളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി
രണ്ട് ആശുപത്രികളിലായി ചികിത്സ നടത്തി. നാലു മാസത്തോളം കാല് നിലത്ത് കുത്താൻ കഴിയാതെ കിടന്നു. ഈ ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടികളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ.പി. തോംസൺ അറിയിച്ചു.
