നളന്ദ: ബിഹാറില്‍ റോഡപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ മന്ത്രിയെ ഒരു കിലോമീറ്ററോളം പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച് ഗ്രാമവാസികള്‍. ബിഹാര്‍ ഗ്രാമവികസനമന്ത്രി ശ്രാവണ്‍ കുമാറിനെയാണ് പ്രകോപിതരായ ഗ്രാമവാസികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഗ്രാമത്തില്‍നിന്ന് ഓടിക്കുകയും ചെയ്തത്. ഗ്രാമത്തിലെ ഒരു അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മന്ത്രി സമയത്ത് എത്തിയില്ല എന്നാരോപിച്ചാണ് ജനങ്ങള്‍ അക്രമാസക്തരായത് എന്നാണ് വിവരം.
കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ഒമ്പത് ഗ്രാമവാസികള്‍ക്ക് ജീവന് നഷ്ടപ്പെട്ടു.
ബിഹാറിലെ നളന്ദ ജില്ലയില്‍ ഉള്‍പ്പെട്ട ജോഗിപുര്‍ മലാവന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച ഉണ്ടായ അപകടത്തില്‍ ഒമ്പത് ഗ്രാമവാസികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഒരു പ്രാദേശിക എംഎല്‍എയ്ക്കൊപ്പം ഓഗസ്റ്റ് 27 ബുധനാഴ്ച രാവിലെയാണ് മന്ത്രി ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാന്‍ ഗ്രാമത്തിലെത്തിയത്. മന്ത്രിയും സംഘവും എത്തിച്ചേര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍, ഒരു വലിയ കൂട്ടം ഗ്രാമവാസികള്‍ അവരെ സമീപിക്കുകയും വളയുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വലിയ പരിക്കേല്‍ക്കുന്നതിന് മുമ്പു മന്ത്രിയും കൂട്ടാളികളും വാഹനത്തിലേക്ക് ഓടി സ്ഥലംവിട്ടു
രാഷ്ട്രീയക്കാര്‍ ഇരകളുടെ കുടുംബങ്ങളോട് മാനുഷിക പരിഗണന കാണിച്ചില്ലെന്നും ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. രോഷാകുലരായ ഗ്രാമവാസികള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും വലിയ പരിക്കേല്‍ക്കുന്നതിന് മുമ്പു മന്ത്രിയും കൂട്ടാളികളും അവിടെനിന്നു വാഹനത്തിലേക്ക് ഓടി, ഉടന്‍തന്നെ സ്ഥലംവിട്ടു. സംഭവത്തില്‍ മന്ത്രിയുടെ അംഗരക്ഷകന് പരിക്കേറ്റു.അദ്ദേഹത്തെ ഹിൽസ സബ്ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി
മൂന്നുകാറുകളിലായാണ്യും മന്ത്രിയും സംഘവും എത്തിയത്. അവർ രക്ഷപെടാൻ ശ്രമിക്കവെ ജനങ്ങൾ ഒരു കിലോ മീറ്ററോളം പിന്തുടര്ന്നതായി മന്ത്രിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ പററയുന്നു. പിന്നീട് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്തു.


