തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം. സിപിഎമ്മിനോട് ബിനോയ് വിശ്വത്തിന് മൃദുസമീപനമാണെന്നും വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രനും എടുത്ത കാര്‍ക്കശ്യ നിലപാടുകള്‍ തുടരണമെന്നും സമ്മേളനത്തിൽ പ്രതിനിധികള്‍ പറഞ്ഞു. കേന്ദ്രത്തിന്റെ അഗ്നിപഥിനെ എതിര്‍ക്കുകയും കെഎസ്ആര്‍ടിസിയില്‍ താത്കാലിക നിയമനം നടത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും വിമർശനമുയർന്നു.
പിണറായി സര്‍ക്കാര്‍ പ്രയോഗത്തിനെതിരെയും വിമർശനം
പിണറായി സര്‍ക്കാര്‍ പ്രയോഗം വേണ്ട എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് മതിയെന്നും പ്രതിനിധികള്‍ പറഞ്ഞു.രണ്ടാം പിണറായി സര്‍ക്കാരെന്നല്ല, രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരെന്നാണ് പറയേണ്ടത്. രാഷ്ട്രീയ റിപ്പോര്ട്ടിന്മേലുള്ള പൊതു ചര്‍ച്ചയിലും മന്ത്രി കെ രാജന് നടത്തിയ മറുപടിയിലും ഇതേ കാര്യം പരാമര്‍ശിച്ചു.
തൃശ്ശൂരിലെ തോല്‍വിക്ക് പൂരം കലക്കല്‍ കാരണമായതായും പ്രതിനിധികൾ
എം.ആര് അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റിയത് പാര്‍ട്ടിയുടെ നിലപാടിന്റെ വിജയമെന്ന് അഭിപ്രായമുണ്ടായി. തീരുമാനം മറിച്ചായിരുന്നുവെങ്കില്‍ നിയമസഭയില്‍ വിഷയം ഉയര്‍ത്താന്‍ സിപിഐ നേതൃത്വം തീരുമാനിച്ചിരുന്നു എന്നും മറുപടി പ്രസംഗത്തില്‍ കെ. രാജന് പറഞ്ഞു. ഇനിയും വേണ്ടിവന്നാല്‍ ഇതേ നിലപാട് ആവര്‍ത്തിക്കും. സിപിഐ മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി തീരുമാനം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകൂ. തൃശ്ശൂരിലെ തോല്‍വിക്ക് പൂരം കലക്കല്‍ കാരണമായി എന്നും ചര്‍ച്ചയിലുയർന്നു.
