തെഹ്‌റാന്‍ | നിരുപാധികം കീഴടങ്ങണമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാന്‍. സയണിസ്റ്റ് ഭീകരതയോട് ദയയില്ലെന്നും തക്ക മറുപടി നല്‍കുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.പ്രതികരിച്ചു. ശത്രുവിന് മുന്നില്‍ കീഴടങ്ങില്ല. സയണിസ്റ്റുകളോട് ഒരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നും യുദ്ധം ആരംഭിക്കുമെന്നും ഖമേനി പറഞ്ഞു.
സയണിസ്റ്റുകളോട് തങ്ങള്‍ ദയ കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല
ഖമേനിയുടെ ഒളിയിടം അറിയാമെന്നും നിരുപാധികം കീഴടങ്ങണമെന്നും ഇന്നലെ(ജൂൺ17) ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സയണിസ്റ്റ് ഭീകരവാദികളുടെ തേര്‍വാഴ്ചയ്ക്ക് തങ്ങള്‍ ശക്തമായ മറുപടി നല്‍കും. സയണിസ്റ്റുകളോട് തങ്ങള്‍ ദയ കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി .
അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്‌റായേല്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ
അതേസമയം പശ്ചിമേഷ്യയെ അശാന്തമാക്കിയിരിക്കുകയാണ് ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷം ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെല്‍ അവീവ് ഉള്‍പ്പെടെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം തടുക്കാന്‍ ഇസ്‌റായേലിന് കഴിഞ്ഞില്ലെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതേ സമയം അമേരിക്കയില്‍ നിന്നും ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇസ്‌റായേല്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
