ദീപാവലി സമ്മാനം! കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4% ഡിഎ വര്‍ധന

പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. 4 ശതമാനം ഡിയര്‍നസ് അലവന്‍സും (ഡിഎ) ഡിയര്‍നസ് റിലീഫ് (ഡിആര്‍) വര്‍ദ്ധനയും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഈ തീരുമാനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നിലവിലുള്ള 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി ഉയരും. ക്ഷാമബത്തയുടെയും ഡിആറിന്റെയും അധിക ഗഡു റിലീസ് 2023 ജൂലൈ 01 മുതല്‍ ബാധകമാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയും പെന്‍ഷന്‍കാര്‍ക്കുള്ള ഡിയര്‍നസ് റിലീഫും 4 ശതമാനമാണ് വര്‍ധിപ്പിച്ചത്. 2023 ജൂലൈ 1 മുതല്‍ ഡിഎ വര്‍ദ്ധന നടപ്പാക്കും. 4% ഡിഎയും ഡിആറും വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 12,857 കോടി രൂപ ചെലവ് വരുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.

ഉത്സവ സീസണില്‍ തന്നെ ഏറെ നാളായി കാത്തിരുന്ന ഈ തീരുമാനം നടപ്പിലായതിന്റെ സന്തോഷത്തിലാണ് ലക്ഷക്കണക്കിന് വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും. ഇതൊരു ദീപാവലി സമ്മാനമായാണ് കണക്കാക്കപ്പെടുന്നത്.

48.67 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ തീരുമാനം ഗുണം ചെയ്യും. കാരണം, ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ കുടിശ്ശികയ്ക്കൊപ്പം നവംബര്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം ലഭിക്കും.

ശമ്പളം ഉയരും

കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചിട്ടുള്ളവര്‍ക്ക് അവരുടെ നിലവിലെ 42 ശതമാനം ഡിഎ കാരണം 7,560 രൂപയാണ് അധികമായി ലഭിച്ചിരുന്നത്. പുതിയ വര്‍ധന പ്രകാരം 46 ശതമാനം ഡിഎയില്‍ അവരുടെ പ്രതിമാസ ശമ്പള വര്‍ദ്ധനവ് 8,280 രൂപയായി കുതിച്ചുയരും.

അതേസമയം, 56,900 രൂപ അടിസ്ഥാന ശമ്പളമുള്ള, നിലവില്‍ 42 ശതമാനം ഡിഎയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ പ്രതിമാസ വരുമാനത്തിന്റെ ഭാഗമായി നിലവില്‍ 23,898 രൂപയാണ് ലഭിക്കുന്നത്. ഇത് 46 ശതമാനം ഡിഎ ആകുമ്പോള്‍ 26,174 രൂപയായി ഉയരും.

എന്താണ് DA, DR?

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ജീവിതച്ചെലവ് ക്രമീകരിക്കല്‍ അലവന്‍സായി ഡിഎയെ കരുതുന്നു. അതേസമയം കേന്ദ്ര ഗവണ്‍മെന്റ് പെന്‍ഷന്‍കാര്‍ക്ക് വേണ്ടിയുള്ളതാണ് ഡിയര്‍നസ് റിലീഫ് (DR). ഓരോ ആറുമാസം കൂടുമ്പോഴും ഡിഎ, ഡിആര്‍ നിരക്കുകള്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു. എല്ലാ വര്‍ഷവും ജനുവരി ആദ്യം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഡിഎ/ഡിആര്‍ വര്‍ധിപ്പിക്കണമെന്ന നിയമം നിലവിലുണ്ട്.
മാർച്ചിലാണ് ഏറ്റവുമൊടുവിൽ ഡിഎ വർധിപ്പിച്ചത്. കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത സര്‍ക്കാര്‍ 4 ശതമാനമാണ് വര്‍ധിപ്പിച്ചത്.ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഡിഎയില്‍ വര്‍ധന വരുത്തിയത്.

ഇതോടെ ക്ഷാമബത്ത 38% ല്‍ നിന്ന് 42% ആയി ഉയര്‍ന്നിരുന്നു. കൂടാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക കൂടി ചേര്‍ത്ത് ശമ്പളം നല്‍കും. ഈ പ്രഖ്യാപനത്തോടെ സര്‍ക്കാരിന് പ്രതിവര്‍ഷം 12,815 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. 47.58 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 69.76 ലക്ഷം പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിച്ചിരുന്നു.

ശമ്പളം നോക്കിയാല്‍, ഒരു കേന്ദ്ര ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,8000 രൂപയാണെങ്കില്‍, 38 ശതമാനം നിരക്കില്‍, 6,840 രൂപ ക്ഷാമബത്തയായി നല്‍കുന്നു. അതേസമയം, ഈ ഡിഎ 42 ശതമാനമായപ്പോൾ ജീവനക്കാരുടെ ഡിഎ 7,560 രൂപയായി ഉയർന്നു. പരമാവധി അടിസ്ഥാന ശമ്പളം നോക്കുകയാണെങ്കില്‍, 56,000 രൂപ അടിസ്ഥാനമാക്കിയുള്ള ക്ഷാമബത്ത 21,280 രൂപയായി മാറുന്നു. ഇപ്പോള്‍ നാലു ശതമാനം വര്‍ധന അനുസരിച്ചു നോക്കിയാല്‍ അത് 23,520 രൂപയായി മാറി. ഈ സാഹചര്യത്തില്‍, കുറഞ്ഞ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ക്ക് എല്ലാ മാസവും 720 രൂപയും പ്രതിവര്‍ഷം 8,640 രൂപയും ആനുകൂല്യം ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →