പാലക്കാട്: തിരുവിഴാംകുന്നിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പത്ത് വയസു പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡമാണ് വാച്ചർമാർ കണ്ടെത്തിയത്. ദിവസങ്ങളായി കാട്ടാനയുടെ ശല്യം ഈ ഭാഗത്ത് ഉണ്ടായിരുന്നതായി വാച്ചർമാർ പറഞ്ഞു.
തിരുവിഴാംകുന്ന് കോട്ടാണിക്കുന്ന് സംരക്ഷിതവനത്തിലെ കമ്പിപ്പാറ ഭാഗത്തായാണ് ചരിഞ്ഞ നിലയിൽ കണ്ടത്. ഇന്നലെ വൈകിട്ടോടെയണ് ആനയുടെ ജഡം വാച്ചർമാർ കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം നടപടികൾ നടന്നുവരികയാണ്. മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ എൻ. സുബൈർ, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തി കാട്ടാനകളെ തുരത്തുന്നതിനിടെയാണ് ജഡം കണ്ടത്. ഇന്ന് പോസ്റ്റുമോർട്ടം നടത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

