തൃശ്ശൂര്‍: കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച യുവാവ് പത്ത് ദിവസം റിമാൻഡിൽ. തൃശ്ശൂർ കയ്പമംഗലം സ്വദേശി ഷബീറിനെ ആണ് വനം വകുപ്പ് പിടികൂടിയത്. അതിരപ്പിള്ളി മലക്കപ്പാറ പാതയില്‍ വച്ച് ആനയ്ക്ക് നേരെ ഷബീർ അഭ്യാസ പ്രകടനങ്ങൾ നടത്തി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒച്ച വച്ചും കൈവീശിയും ആനയെ യുവാവ് പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് വനം വകുപ്പിന് ലഭിച്ചു.
കലിയെ പ്രകോപിച്ച യുവാവ് പത്ത് ദിവസത്തെ റിമാൻഡിൽ. ദൃശ്യങ്ങൾ പരിശോധിച്ചാണ് നടപടി. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ യുവാവിനെ പിന്നീട് ജയിലിലേക്ക് മാറ്റി
മറ്റ് വിനോദ സഞ്ചാരികൾ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രകോപിതനായ കാട്ടാന മുന്നോട്ട് പാഞ്ഞടുത്തപ്പോഴേക്കും ഷബീർ ഓടിമാറുകയായിരുന്നു. അടുത്തുണ്ടായിരുന്ന കാർ കുത്തി മറിക്കാൻ ആന ശ്രമിച്ചു.
കെഎസ്ആര്‍ടിസി ബസ് ജീവനക്കാർ അവസരോചിതമായി ഹോണ്‍ മുഴക്കിയതോടെയാണ് ആന കാടു കയറിയത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യുവാവിനായുള്ള അന്വേഷണം വനം വകുപ്പ് ഊർജിതമാക്കി. അഞ്ചരയോട് കൂടി ഇയാൾ ഉൾപ്പെടെയുള്ള സംഘം അതിരപ്പിള്ളി ചെക്പോസ്റ്റ് കടന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. എട്ടരയ്ക്ക് മലക്കപ്പാറയിലും ഇവരെത്തി. പിന്നീട് പുലർച്ചയോടെയാണ് ഇയാളെ പിന്തുടർന്നെത്തിയ വനപാലക സംഘം പിടികൂടിയത്. വന്യമൃഗത്തെ ഉപദ്രവിച്ചതിനും ഭയപ്പെടുത്തിയതുനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജയിലിലേക്ക് മാറ്റി.

