ഫർഹാസിനേയും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരേയും പൊലീസ് പിന്തുടർന്ന സംഭവം : പൊലീസിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ലീഗ്.

കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിൻ്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് മുസ്ലിം ലീഗും എം എസ് എഫും കെ എസ് യുവും. അംഗടിമോഗർ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ 2023 ഓ​ഗസ്റ്റ് 25 വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 വയസുകാരനായ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫർഹാസിൻറെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാർക്കെതിരായ സ്ഥലം മാറ്റം നടപടി മതിയാകില്ലെന്ന നിലപാടിലാണ് പ്രതിഷേധം കടുപ്പിക്കുന്നത്. കുറ്റക്കാരെ സസ്പെൻറ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം ലീഗും സമരത്തിന് ഇറങ്ങിയിരിക്കുകയാണിപ്പോൾ. വരും ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്നാണ് മുസ്ലീം ലീഗ് വ്യക്തമാക്കുന്നത്.

ഖത്തീബ് നഗർ മുതൽ കളത്തൂർ വരെ അഞ്ച് കിലോമീറ്റർ ദൂരം ഫർഹാസിനേയും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരേയും പിന്തുടർന്നത് എന്തിനെന്നാണ് മുസ്ലീം ലീഗ് ചോദിക്കുന്നത്. വിദ്യാർത്ഥികളാണെന്ന് അറിഞ്ഞിട്ടും പൊലീസ് പിന്തുടരുകയായിരുന്നുവെന്നാണ് ആരോപണം. യൂത്ത് ലീഗും എം എസ് എഫും നടത്തിയ സമരം മുസ്ലീം ലീഗ് ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. കുമ്പള പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധക്കാർ ധർണ്ണ സംഘടിപ്പിച്ചു. ഇത് സൂചന സമരം മാത്രമാണെന്നും വരും ദിവസങ്ങളിൽ കടുപ്പിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇക്കാര്യം എ കെ എം അഷ്റഫ് എം എൽ എ വ്യക്തമാക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസും കെ എസ്‍യു വും കുമ്പള പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

സബ് ഇൻസ്പെക്ടർ രജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് സ്ഥലം മാറ്റിയത്. 17 വയസുകാരൻ ഫർഹാസ് മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മാറ്റി നിർത്തിയുള്ള അന്വേഷണം വേണമെന്നതിനാലാണ് സ്ഥലം മാറ്റമെന്നാണ് വിശദീകരണം. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ പൊലീസിൻറെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ കർശന നടപടി എടുക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവി നൽകുന്ന ഉറപ്പ്. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന വ്യക്തമാക്കിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന് ശേഷം മാത്രമായിരിക്കും പൊലീസുകാർക്കെതിരെ കൂടുതൽ നടപടി വേണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് വിവരം.

.അതിനിടെ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഫർഹാസിൻറെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ബന്ധു റഫീഖ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഫർഹാസിനെ പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നെന്നും ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞെന്നും കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് ആവശ്യപ്പെട്ടു. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫർഹാസിൻറെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →