ഒരു കുപ്പി മദ്യം പോലും വിൽക്കാതെ 2639 കോടി രൂപ നേടി തെലങ്കാന എക്സൈസ് ഡിപ്പാർട്ട്മെന്റ്. സംസ്ഥാനത്ത് 2,620 മദ്യശാലകൾ പുതുതായി അനുവദിക്കുന്നതിനായുള്ള അപേക്ഷകളിൽ നിന്ന് 2 ലക്ഷം രൂപ വീതം റീഫണ്ട് ചെയ്യാത്ത അപേക്ഷാ ഫീസ് ഈടാക്കിയാണ് പണം ലഭിച്ചത്. ഒന്നര ലക്ഷത്തോളം അപേക്ഷകളാണ് ഇത്തരത്തിൽ ലഭിച്ചത്. 2023 ഓഗസ്റ്റ് 21 തിങ്കളാഴ്ച നറുക്കെടുപ്പിലൂടെ ജില്ലാടിസ്ഥാനത്തിൽ വിൽപ്പനശാലകൾ തെരഞ്ഞെടുക്കും.രണ്ട് വർഷം മുമ്പ് ലൈസൻസ് നൽകിയപ്പോൾ 69,000 അപേക്ഷകളിൽ നിന്ന് 1,370 കോടിയായിരുന്നു ലഭിച്ചത്.
ലൈസൻസ് ലഭിക്കുന്നവർ കട അനുവദിച്ച പ്രദേശത്തെ ജനസംഖ്യ അനുസരിച്ച് പ്രതിവർഷം 50 ലക്ഷം രൂപ മുതൽ 1.1 കോടി രൂപ വരെ ഫീസായി നൽകണം. വാർഷിക ലൈസൻസ് ഫീസിന്റെ ആറിലൊന്ന് ഓഗസ്റ്റ് 23നകം അടയ്ക്കണം. ചട്ടങ്ങൾ പ്രകാരം 5000 വരെ ജനസംഖ്യയുള്ള ഒരു പ്രദേശത്തെ ഒരു റീട്ടെയിൽ എക്‌സൈസ് ഷോപ്പ് 50 ലക്ഷം നൽകും. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശത്ത് റീട്ടെയിൽ ഷോപ്പിന് ലൈസൻസ് ഉള്ള ഒരാൾക്ക് പ്രതിവർഷം 1.1 കോടി രൂപ നൽകും.

