കൈതോലപ്പായ വിവാദത്തിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ തുടർ അന്വേഷണത്തിന് സാധ്യതയില്ലെന്ന് പൊലീസ്. ജി.ശക്തിധരന്‍റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും പുകമറ സൃഷ്ടിക്കുന്ന ആരോപണമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. ആരോപണം അന്വേഷിച്ച കന്‍റോൺമെന്‍റ് അസി.കമ്മിഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകും.

ആരോപണം അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അന്വേഷണസംഘം ജി.ശക്തിധരന്‍റെ മൊഴിയെടുത്തിരുന്നു. എന്നാൽ അദ്ദേഹം കൂടുതൽ വിവരങ്ങളൊന്നും നൽകിയിരുന്നില്ല. കൂടാതെ പാർട്ടിയെക്കുറിച്ചോ, നേതാവിനെക്കുറിച്ചോ പറഞ്ഞിട്ടില്ലെന്ന് പരാതിക്കാരനെയും തള്ളുന്ന നിലപാടാണ് ശക്തിധരൻ സ്വീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

സിപിഎം നേതാവ് 2 കോടി രൂപ കൈതോലപ്പായയില്‍ കെട്ടി കടത്തിയെന്നായിരുന്നു ശക്തിധരന്‍റെ ആരോപണം. സിപിഎമ്മിന്‍റെ ഉന്നത നേതാവ് കലൂരിലെ “ദേശാഭിമാനി’ ഓഫിസില്‍ രണ്ടുദിവസം ചെലവിട്ടു സമ്പന്നരില്‍നിന്നു പണം കൈപ്പറ്റിയെന്നും അതില്‍ രണ്ടു കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താന്‍ സാക്ഷിയാണെന്നുമായിരുന്നു ശക്തിധരന്‍റെ ആരോപണം. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയെന്നും ഇപ്പോഴത്തെ ഒരു മന്ത്രി ആ കാറില്‍ ഉണ്ടായിരുന്നുവെന്നും ശക്തിധരന്‍ ആരോപിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →