കീവ്: യുക്രെയിൻ തുറമുഖങ്ങൾക്കു നേരെ റഷ്യയുടെ കനത്ത ആക്രമണം. കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി തടയില്ലെന്ന ഉടമ്പടിയിൽ നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം കടുപ്പിക്കുന്നത്. ഒഡേസയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും ആക്രമണം ഉണ്ടായി
റഷ്യയുടെ 6 മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചുവീഴ്ത്തിയതായി യുക്രെയ്ൻ വ്യോമസേന അവകാശപ്പെട്ടു. യുക്രെയ്നിലേക്കുള്ള റഷ്യൻ സേനാ നീക്കത്തിൽ നിർണായകമായ ക്രൈമിയ കേർച് പാലത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് റഷ്യ കയറ്റുമതി ഉടമ്പടിയിൽ നിന്നും പിന്മാറിയത്.
യുദ്ധം ആരംഭിച്ചശേഷം യുക്രെയ്നിൽനിന്നുള്ള ധാന്യ കയറ്റുമതിക്കായി യുഎൻ മധ്യസ്ഥതയിൽ ഒപ്പുവച്ച ഉടമ്പടിയാണിത്. ഇതിൽ നിന്നുള്ള പിന്മാറ്റം വൻ പ്രഹരമാണെന്നും ലോകമെമ്പാടും പട്ടിണി സൃഷ്ടിക്കാൻ പോരുന്നതാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.

