കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കും; സുരേഷ് ഗോപിക്കും ഇ. ശ്രീധരനും സാധ്യത
ജൂലൈ 3ന് വിശാല മന്ത്രി സഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടനാ സാധ്യതകൾ സജീവമാക്കിക്കൊണ്ട് ജൂലൈ 3ന് വിശാല മന്ത്രി സഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളായ സുരേഷ് ഗോപി, ഇ. ശ്രീധരൻ എന്നിവരെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

അതേസമയം, നിതിൻ ഗഡ്കരിയുടേതുൾപ്പെടെയുള്ള വകുപ്പുകളിൽ മാറ്റമുണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര മന്ത്രിസഭാ മുഖം മിനുക്കാനൊരുങ്ങുന്നത്. പ്രഗതി മൈതാനിൽ പുതുതായി നിർമിച്ച കൺ‌വെൻഷൻ സെന്‍ററിൽ തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് യോഗം.

ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്‍റ് ജെ.പി. നഡ്ഡ എന്നിവർ തമ്മിൽ നടത്തിയ മാരത്തൺ ചർച്ചകൾക്കു പിന്നാലെയാണ് കേന്ദ്ര മന്ത്രി സഭാ പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ മുന്നോട്ടു വന്നത്.

2024ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്‍റെ മുന്നോടിയായി പാർട്ടിക്കകത്ത് ദേശീയ, സംസ്ഥാന തലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതിനുള്ള സാധ്യതയും വിട്ടുകളയാനാകില്ല. കഴിഞ്ഞ ദിവസങ്ങളിൽ അമിത് ഷാ, നഡ്ഡ എന്നിവ‌ർ ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷുമായും ചർച്ചകൾ നടത്തിയിരുന്നു.

രാജസ്ഥാൻ, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും അടുക്കുന്ന സാഹചര്യത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും തയാറെടുപ്പുകൾ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →