അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പൽ (സബ്മെർസിബിൾ) കടലിൽ കാണാതായി. മുങ്ങികപ്പലിനായി ന്യൂഫൗണ്ട്ലാൻഡ് തീരത്ത് തെരച്ചിൽ നടത്തുന്നതായി ബോസ്റ്റൺ കോസ്റ്റ്ഗാർഡ് അറിയിച്ചു. സബ്മെർസിബിളിൽ എത്രപേരുണ്ടെന്ന് വ്യക്തമല്ല. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് കാണാതായത്.
കപ്പലിലുള്ള ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ വഴികളും തേടുന്നതായി കമ്പനി അറിയിച്ചു.സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പ്രത്യേകം നിർമിച്ച മുങ്ങിക്കപ്പൽ ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ സബ്മെർസിബിളുകൾ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്.
അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായുള്ള എട്ടു ദിവസത്തെ പര്യവേഷണത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത് 250000 ഡോളറാണ്. ( ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ). ഒരു സബ്മെർസിബിളിൽ അഞ്ച് പേർക്ക് ഇരിക്കാൻ സാധിക്കും. ഒരു പൈലറ്റിനെയും ഒരു കണ്ടന്റ് സ്പേർട്ടുകൾക്ക് ഒപ്പം മൂന്നു സഞ്ചാരികൾ ഒരു മുങ്ങികപ്പലിൽ ഉണ്ടാകും. ടൈറ്റാനിക്കിന് അടുത്തേക്ക് ഒരു തവണ മുങ്ങിപ്പൊങ്ങുന്നതിന് ഏകദേശം എട്ടു മണിക്കൂർ സമയമെടുക്കും.
1912 ഏപ്രിൽ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയ്ക്കിടെ മഞ്ഞുമലയിൽ ഇടിച്ച് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ കപ്പലായിരുന്നു ആർഎംഎസ് ടൈറ്റാനിക്. കപ്പലിലുണ്ടായിരുന്ന 2224 പേരിൽ 1500 ലധികം പേരുടെ മരണം രേഖപ്പെടുത്തി. 1985-ലാണ് കപ്പലിന്റെ അവശിഷ്ടം സമുദ്രത്തിൽ കണ്ടെത്തുന്നത്. തുടർന്ന്, ധാരാളം പര്യവേക്ഷണ പദ്ധതികൾ ടൈറ്റാനിക്കിന്റെ ചുറ്റിപറ്റി നടന്നിരുന്നു

