വിഴിഞ്ഞം (തിരുവനന്തപുരം) ∙ ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിക്കുകയും കെട്ടിത്തൂക്കി കൊല്ലാൻ ശ്രമിക്കുകയും ചെയ്തയാളെ പൊലീസ് എത്തി കീഴ്പ്പെടുത്തി. യുവതിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പയറ്റുവിളയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശബ്ദം കേട്ട് അയൽക്കാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വിഴിഞ്ഞം പൊലീസ് വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ രക്ഷിക്കുകയായിരുന്നു.സംഭവത്തിൽ നരുവാമ്മൂട് സ്വദേശി കരടി ഉണ്ണി എന്നു വിളിക്കുന്ന അനിൽകുമാറിനെ(35) അറസ്റ്റ് ചെയ്തു.
പയറ്റുവിളയിലെ വാടകവീട്ടിൽ ഒരുമിച്ച് കഴിയുകയായിരുന്നു അനിലും യുവതിയും യുവതിയുടെ ആദ്യ ബന്ധത്തിലെ കുട്ടിയും. വീട്ടിൽ വച്ച് അനിൽ കഞ്ചാവ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ, പിരിയാം എന്ന് യുവതി ആവശ്യപ്പെട്ടു. ഇതിലുള്ള വൈരാഗ്യത്തിലാണ് മർദിച്ചത്. ആദ്യം മർദിച്ച ശേഷം ഇറങ്ങിപ്പോയ അനിൽ രാത്രി തിരികെയെത്തി വീണ്ടും മർദിച്ചു. തുടർന്ന് ഇവരെ പീഡിപ്പിച്ചു.കഴുത്തിൽ തോർത്ത് മുറുക്കി അവശയാക്കിയ ശേഷം പുതപ്പ് ഉപയോഗിച്ച് ഫാനിന്റെ ക്ലാംപിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസ് എത്തിയത്. കുട്ടിയുടെ നിലവിളി കേട്ടാണ് അയൽക്കാർ പൊലീസിനെ വിളിച്ചത്. വാതിൽ പൊളിച്ച് പോലീസ് യുവതിയെ ആശുപത്രിയിലാക്കി. അനിലിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒട്ടേറെ കേസുകളിൽ പ്രതിയായ അനിൽ, വധശ്രമക്കേസിൽ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയതെന്നു പൊലീസ് പറഞ്ഞു. …

