മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്;

തിരുവനന്തപുരം : ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. പീഡനം നടന്നത് ഒരു വർഷം മുൻപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുറ്റാരോപിതനായ പൂന്തുറ സ്വദേശിയായ യുവാവിനായി തെരച്ചിൽ തുടരുകയാണ്. അസ്മിയയുടെ മരണം ആത്മഹത്യയാണെന്ന് ഉൾപ്പെടെയുള്ള ചില വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് പീഡനവിവരം ഉൾപ്പെടെ കണ്ടെത്തുന്നത്.

ബാലരാമപുരം പൊലീസെടുത്ത പോക്‌സോ കേസ് പൂന്തുറ പൊലീസിന് കൈമാറിയിട്ടുണ്ട്. പോക്‌സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകൾ നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കുന്നത് തുടരുകയും ചെയ്യും. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം മതപഠനശാലയ്ക്ക് നേരെ നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസിൽ ഇത്തരമൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. സംഭവത്തിൽ അന്വേഷണത്തിനായി നെയ്യാറ്റിൻകര എഎസ്പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്

Share
അഭിപ്രായം എഴുതാം