എ.ഐ ക്യാമറകൾക്കെതിരെ സമരവുമായി കോൺഗ്രസ്. 2023 ജൂൺ അഞ്ചിന് വെെകീട്ട് അഞ്ചിന് സംസ്ഥാന വ്യാപകമായി എ.ഐ ക്യാമറകൾ മറച്ച് സമരം നടത്തുമെന്ന് കെ പി സി സി പ്രസിഡന്റ് കെ.സുധാരൻ പറഞ്ഞു.പ്രഗത്ഭരായ അഭിഭാഷകരുടെ സഹായത്തോടെ നിയമ പോരാട്ടം നടത്തുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേസമയം സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ പ്രവർത്തനം വിലയിരുത്താൻ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ പുതിയ വിദഗ്ധ സമിതി രൂപീകരിച്ചു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗത്തിലാണ് തീരുമാനം. 2023 ജൂൺ 5 മുതൽ തന്നെ പിഴ ഈടാക്കി തുടങ്ങാനാണ് തീരുമാനം.
ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയീടാക്കാൻ സേഫ് കേരള പദ്ധതിയിൽ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്ന കെൽട്രോണിന്റെ മറുപടി അഴിമതി മൂടിവെക്കാനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കെൽട്രോൺ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അവർ അസംബന്ധമായ മറുപടിയാണ് നൽകിയത്. കെൽട്രോണിന്റെ വിശ്വാസ്വത തന്നെ പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര വാഹന നിയമം അനുസരിച്ച് എ.ഐ ക്യാമറകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ റോഡ് സുരക്ഷയ്ക്കായി സ്ഥാപിക്കുമ്പോൾ സെക്ഷൻ 167 A പ്രകാരം അവ കൃത്യമായും, സുഗമമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത് ഈ സമിതിയാണ്. ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് 2023 മെയ് 30 നകം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോഗം ആവശ്യപ്പെട്ടു

