പുനെ: പുനെയില്‍ കൊവിഡ് കേസുകളുടെ എണ്ണം ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടുത്ത ഒരുമാസം പ്രാദേശിക ഭരണൂടത്തിന് നിര്‍ണായകമായിരിക്കുമെന്ന് വിദഗ്ധര്‍. അതേസമയം, കൊവിഡ് രോഗി വെന്റിലേറ്റര്‍ പിന്തുണയില്‍ എത്തിക്കഴിഞ്ഞാല്‍ രക്ഷിക്കാനാവില്ലെന്ന മിഥ്യാധാരണ ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മറികടന്നിട്ടുണ്ടെന്നും അത്തരം രോഗികള്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നത് മേഖലയില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നുണ്ട്.
പൂനെയില്‍ പിഎംസി, പിസിഎംസി, കന്റോണ്‍മെന്റ്സ്, പൂനെ ഗ്രാമീണ മേഖലകള്‍ ഉള്‍പ്പെടെ 2.8 ലക്ഷത്തിലധികം ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ബുധനാഴ്ച(22-07-20) രാവിലെ വരെ 58,027 പേര്‍ക്ക് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മൊത്തം 1,455 മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 21ന് പരമാവധി 13,000 സാമ്പിളുകള്‍ പരിശോധിച്ചതായി ജില്ലാ കളക്ടര്‍ നേവല്‍ കിഷോര്‍ റാം പറഞ്ഞു.
വിവിധ ആശുപത്രികളിലായി 800ലധികം ഗുരുതര രോഗികളുണ്ട്. അതിനാല്‍ ഓക്സിജന്‍ ഉള്ള കിടക്കകളും ഐസിയു കിടക്കകളും ആവശ്യമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ കൃത്യമായ വര്‍ധനയുണ്ടായതായി സിംബയോസിസ് ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ ഫിസിഷ്യന്‍ ഡോ. ഡൃര്വി ശുക്ല പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ആനുപാതികമായ വര്‍ധനയുണ്ടായിയെന്നും ഡോക്ടര്‍ ശുക്ല പറഞ്ഞു

