കൊല്ലം: ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകവും അതിന് തൊട്ടുമുൻപ് ആശുപത്രിയിൽ നടന്ന ഭയാനകമായ സംഭവങ്ങൾ വിവരിച്ച് ഡോക്ടർ വന്ദനയ്ക്ക് ഒപ്പമുണ്ടായിരുന്ന ഡോക്ടർ ഷിബിൻ. സന്ദീപിനെ കൊണ്ടു വരുമ്പോൾ പ്രശ്‌നം ഉണ്ടായിരുന്നില്ലെന്നും 15 മിനിട്ടിന് ശേഷമാണ് സന്ദീപ് പ്രകോപിതനാകുന്നതെന്നും ഷിബിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബ്ദം കേട്ട് പുറത്ത് വരുമ്പോൾ സന്ദീപ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടതെന്നാണ് ദാരുണമായ കൊലപാതകത്തെക്കുറിച്ച് സന്ദീപ് പറയുന്നത്. ആ സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നു. പരുക്ക് പറ്റിയതോടെ പോലീസ് ഉദ്യോഗസ്ഥർ പിൻമാറി. പൊലീസ് ഉദ്യോഗസ്ഥന്റെ പിന്നാലെ താനും പോയെന്നും ഡോക്ടർ ഷിബിൻ പറഞ്ഞു.
ഡോക്ടർ വന്ദനയുടെ ശബ്ദം കേട്ട് തിരിച്ച് വന്നപ്പോൾ പ്രതി സന്ദീപും ഡോക്ടറും നിലത്ത് കിടക്കുന്നതാണ് കണ്ടതെന്നും ഡോക്ടർ ഷിബിൻ പറഞ്ഞു. വന്ദനയുടെ കാലിൽ പിടിച്ച് വലിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സന്ദീപ് വിടാൻ കൂട്ടാക്കിയില്ല. ഒടുവിൽ സന്ദീപിനെ തട്ടിമാറ്റിയാണ് വന്ദനയെ പുറത്ത് എത്തിച്ചത്. രക്ഷപ്പെടുത്തുന്ന സമയം വന്ദനയ്ക്ക് ബോധം ഉണ്ടായിരുന്നു. വന്ദനയെ നടത്തിയാണ് സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയത്. സന്ദീപ് മദ്യപിച്ചതായി തോന്നിയില്ല. പക്ഷേ സംസാരം സാധാരണ ഗതിയിലായിരുന്നില്ല. സന്ദീപ് കത്രിക കൈക്കലാക്കിയത് എങ്ങനെയെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

