തൃശൂർ : ഈ വർഷത്തെ(2023) പൂരാവേശത്തിന് ഇനി ദിവസങ്ങൾ മാത്രം. പേരിൽ തൃശൂർ ഉണ്ടെങ്കിലും കേരളക്കരയുടെ പൂരമാണ് തൃശൂർ പൂരം. 2023 ഏപ്രിൽ 30 നാണ് ഈ വർഷത്തെ പൂരം. കേരളത്തിനകത്തും പുറത്തും ഏറെ ജനശ്രദ്ധ ആകർഷിക്കുന്ന പൂരം കാണാൻ എത്തുന്നത് മലയാളികൾ മാത്രമല്ല. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നും ജനങ്ങൾ പൂരാവേശത്തിൽ ഒഴുകിയിറങ്ങാൻ തൃശൂരിലേക്ക് എത്തുന്നു. കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാനാണ് തൃശൂർ പൂരത്തിന് തുടക്ക കുറിച്ചത്. ഏകദേശം 200 വർഷങ്ങളുടെ ചരിത്രം പേറുന്നു തൃശൂർ പൂരം. ഈ വർഷത്തെ പൂരാവേശത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, തൃശൂർ പൂരത്തിന്റെ ചരിത്രം പരിശോധിക്കാം.
തൃശിവപേരൂർ അടങ്ങുന്ന കൊച്ചി രാജ്യത്തിന്റെ ഭരണം ശക്തൻ തമ്പുരാൻ പേറുന്ന കാലത്ത് ആറാട്ടുപുഴ പൂരം ഏറെ പ്രശസ്തമായിരുന്നു. അന്ന് ആറാട്ടുപുഴയിലെ ദേവസംഗമം കാഴ്ചക്കാർക്ക് പ്രധാനം ചെയ്യുന്ന ദൃശ്യഭംഗി വിവരങ്ങൾക്ക് അതീതമായിരുന്നു. ചുറ്റുപാടുമുള്ള പല ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും ദേവസംഗമം കാണുന്നതിനായി ഘോഷയാത്രകൾ എത്തുമായിരുന്നു. ഹിന്ദു ഐതിഹ്യ പ്രകാരം ലോകത്തിലെ മുപ്പത്തിമുക്കോടി ദേവതകളും ആറാട്ടുപുഴയിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നു. ഒരു പാടത്തിന്റെ സമീപം സ്ഥിതി ചെയുന്ന ആറാട്ടുപുഴയിലെ പ്രതിഷ്ഠയായ ധർമശാസ്താവിന്റെ മുന്നിൽ ദേശത്തുള്ള എല്ലാ ദേവി ദേവന്മാരും ആനപ്പുറത്ത് മേള അകമ്പടിയോടെ അണിനിരക്കും.
എന്നാൽ, 1796ൽ ശക്തമായ കാറ്റും പേമാരിയും ഉണ്ടായതിനെ തുടർന്ന് പാറമേക്കാവ്, തിരുവമ്പാടി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, അയ്യന്തോൾ, ചൂരക്കാട്ട് കാവ് , നെയ്തലക്കാവ്, കണിമംഗലം എന്നീ ദേശങ്ങളിലെ സംഘങ്ങൾക്ക് ദേവസംഗമത്തിന് എത്താൻ സാധിച്ചില്ല. തുടർന്ന്, ഈ ദേശങ്ങൾക്ക് അടുത്ത വർഷത്തേക്ക് ഭ്രഷ്ട് കൽപ്പിച്ചു. ഈ നീക്കം കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാനെ ചൊടിപ്പിച്ചു.
കോപാകുലനായ തമ്പുരാൻ തൊട്ടടുത്ത വർഷം, വടക്കും നാഥനെ ആസ്ഥാനമാക്കി പുതിയൊരു പൂരം ആരംഭിച്ചു. 1791 മെയ് – 971 മേടത്തിൽ ആരംഭിച്ച ഈ പൂരമാണ് തൃശൂർ പൂരം. പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളാണ് ഈ പൂരത്തിലെ പ്രധാന ഘടക ദേശങ്ങൾ.

