വെള്ളനാട് കരടി ചത്ത സംഭവത്തിൽ വീഴ്ച്ച വരുത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി : വെള്ളനാട് കരടി ചത്ത സംഭവത്തിൽ വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥരുടെ മേൽ എങ്ങനെ ക്രിമിനൽ ബാധ്യത ചുമത്തുമെന്നും കരടിയെ കൊല്ലാനുള്ള ഉദ്ദേ ശമുണ്ടായിരുന്നില്ലല്ലോയെന്നും ഹർജി പരിഗണിക്കവേ കോടതി ചോദിച്ചു. ഉദ്യോഗസ്ഥർ ശരിയായ ഉദ്ദേശത്തോടെ പ്രവർത്തിച്ചെങ്കിലും ദൗർഭാഗ്യവശാൽ കരടി ചാകുകയായിരുന്നുവല്ലോയെന്നും കോടതി വിലയിരുത്തി. 2023 ഏപ്രിൽ 20 നാണ് വെള്ളനാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കരടിയെ രക്ഷാദൗത്യത്തിന്റെ ഭാഗമായി മയക്കുവെടി വയ്ക്കുകയും കരടി മുങ്ങി ചാകുകയും ചെയ്തത്.

വാക്കിംഗ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കെസി സംഘടനയാണ് ഹർജി നൽകിയത്. ഉദ്യോഗസ്ഥരുടെ അശാസ്ത്രീയ നടപടിയാണ് കരടി ചാകാൻ കാരണം. വനം വന്യ ജീവി സംരക്ഷണ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ മയക്കുവെടി വയ്ക്കരുതെന്നാണ് ചട്ടം. ഇത്തരം ചട്ടങ്ങൾ ലംഘിച്ചാണ് വെള്ളനാട് കിണറ്റിൽ വീണ കരടിയെ രക്ഷിക്കാനുള്ള ദൗത്യം നടത്തിയതെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

വകുപ്പുതല നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപെടുന്നുണ്ട്. പൊതുതാൽപ്പര്യ ഹർജി കോടതി 2023 മെയ് 25 ലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →