കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതിമാര്‍ മരിക്കാനിടയായ കാര്‍ കത്തിയതു ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്നു പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. തീ ആളിപ്പടരാന്‍ ഇടയാക്കിയതു കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിന് ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നു കണ്ണൂര്‍ ആര്‍.ടി.ഓയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കാറില്‍നിന്നു കിട്ടിയ മറ്റു വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല. ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്കുസമീപം കാറിനു തീപിടിച്ചത്. അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണു മരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ പ്രസവവേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ കൊണ്ടുപോകുമ്പോഴാണു കാറില്‍നിന്നു തീ ആളിപ്പടര്‍ന്നത്. അപകടത്തിനു കാരണമായത് കാറിന്റെ മുന്‍സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ നിറച്ച കുപ്പികളാണെന്ന അഭ്യൂഹം പരന്നിരുന്നുവെങ്കിലും കുപ്പിവെള്ളമാണു സൂക്ഷിച്ചതെന്ന വിശദീകരണവുമായി കുടുംബം രംഗത്തുവന്നതോടെ ഈ വാദം പൊളിഞ്ഞു. മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ വാഹനപരിശോധനയിലും അപകടകരാണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്ന എക്‌സ്ട്രാ ഫിറ്റിങ്‌സും അപകടത്തിന് കാരണമായിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
കാറില്‍നിന്നും കിട്ടിയ മറ്റു വസ്തുക്കളുടെ രാസപരിശോധനാഫലം ഇനിയും ലഭിക്കാത്തതിനാല്‍ അന്തിമ റിപ്പോര്‍ട്ട് ഇതുവരെയായിട്ടില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു മുന്‍പില്‍ ദമ്പതികള്‍ ഓടുന്ന കാറിനു തീപിടിച്ചു ദമ്പതികള്‍ അതിദാരുണമായി വെന്തുമരിച്ച സംഭവത്തില്‍ മനുഷ്യാവകാശകമ്മിഷനും റിപ്പോര്‍ട്ട് തേടിയിരുന്നു.
ജില്ലാ ആശുപത്രിയിലെത്തുന്നതിനു തൊട്ടുമുന്‍പാണ് അന്‍പതു മീറ്റര്‍ ദൂരത്തുനിന്നായി തീ ആളിപ്പടര്‍ന്നത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന കെ.കെ. വിശ്വനാഥന്‍, ഭാര്യ ശ്യാമള, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജ്‌ന, റീഷയുടെ മകള്‍ ശിവപാര്‍വതി എന്നിവര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

