ലക്നൌ: തന്റെ ഭര്‍ത്താവ് തെറ്റുകളാണ് ചെയ്തതെന്നും ഈ വിധി അര്‍ഹിക്കുന്നുവെന്നും വികാസ് ദുബെയുടെ ഭാര്യ റിച്ച ദുബെ. ഇവരില്‍ നിന്നും യുപി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. മധ്യപ്രദേശ് പൊലീസില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി വികാസ് ദുബൈയെ കാണ്‍പൂരിലേക്ക് കൊണ്ടു വരുന്നതിനിടെയാണ് കൊല്ലപ്പെടുന്നത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കവേ യുപി പൊലീസിന്റെ ദ്രുത കര്‍മ്മ സേനയാണ് വെടിവച്ചത്.
വികാസിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കവെയായിരുന്നു അവരുടെ പ്രതികരണം. കാണ്‍പൂരിലെ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ വികാസ് ദുബെ മരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന ആരോപണത്തിലും അന്വേഷണം നടക്കുകയാണ്. കാണ്‍പൂരില്‍ 8 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഢാലോചനയിലും റിച്ചയ്ക്ക് പങ്കുണ്ടെന്നാണ് പറയുന്നത്. കാണ്‍പൂരില്‍ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം റിച്ച ഒളിവിലായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. വികാസ് ദുബെയുടെ മൃതശരീരം ഏറ്റുവാങ്ങാന്ർ ഭാര്യ റിച്ച ദുബെ വിസമ്മതിച്ചിരുന്നു.

