കൊല്ലം : ചിതറയിൽ വടിവാളും വളർത്തുനായയുമായി യുവാവിന്റെ അക്രമം. ചിതറ സ്വദേശി സജീവാണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്റെ അവകാശവാദം. സുപ്രഭ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ടാണ് വടിവാള്‍ വീശിയും വളർത്തുനായുമായി എത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
തുടർച്ചയായ അഞ്ചാം തവണയാണ് സജീവ് ഭീഷണിപ്പെടുത്തുന്നത്. അതേസമയം പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല. സ്റ്റേഷനിലെത്താനുള്ള പൊലീസ് നിർദേശം പ്രതി അനുസരിച്ചില്ല. സ്വന്തം വീട്ടിലേക്ക് മടങ്ങിയ സജീവ് വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം നായ്ക്കളെ തുറന്നുവിട്ടു. ഒടുവിൽ വീടിനുള്ളിൽ കയറാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു.

