പോലീസ് സൂപ്രണ്ട് ഡോക്ടറുടെ ജോലി തടസപ്പെടുത്തിയതായി പരാതി

മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റിലെ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതായി പരാതി.
മാനന്തവാടി സ്വദേശിയും എസ്.എസ്.ബി കോഴിക്കോട് റേഞ്ച് എസ്.പിയായി നിയമിതനുമായ പ്രിന്‍സ് അബ്രഹാമിനെതിരെയാണ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച രാത്രിയില്‍ ആശുപത്രിയില്‍ വെച്ച് ചികിത്സക്കിടെ മരണപ്പെട്ടയാളുടെ പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ടാണ് സംഭവം.

എസ്.പിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്നയാള്‍ കോളേജിലെത്തി ഏതാനും സമയത്തിനുള്ളില്‍ മരണപ്പെട്ടിരുന്നു. മൃതദേഹം വിട്ടുനല്‍കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ കഴിയണമെന്ന് ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞതിനെ എസ്.പി ചോദ്യം ചെയ്ത് അധിക്ഷേപിക്കുകയും ജോലിതടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടതിന് ശേഷമാണ് പോലീസ് സ്ഥലത്തെത്തി പോലീസ് ഉദ്യോഗസ്ഥനെ നിയന്ത്രിച്ചതെന്ന് പറയപ്പെടുന്നു.
എന്നാല്‍ ചികിത്സക്കെത്തിയ രോഗി മരിച്ചിട്ടും പോലീസ് സ്‌റ്റേഷനിലേക്ക് ഇന്റിമേഷന്‍ പോലും അയക്കാതെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി നിര്‍ബന്ധം പിടിച്ചതിനെ ചോദ്യം ചെയ്യുക മാത്രമാണുണ്ടായതും മറ്റ് പരാതികള്‍ വസ്തുതാ വിരുദ്ധമെന്നും പ്രിന്‍സ് അബ്രഹാം പറഞ്ഞു. മരിച്ചയാള്‍ അയല്‍വാസിയും, അടുത്തസുഹൃത്തുമായതിനാലാണ് വിഷയത്തിലിടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.എസ്.പിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രതിഷേധയോഗം ചേര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →