പാലക്കാട്: പട്ടാമ്പി പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്ന് പിടികൂടി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി 2022 സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച ഉച്ചയോടെ കേസിൽ വിധി വന്ന ഉടനെ പട്ടാമ്പി പോക്സോ കോടതിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പാലക്കാട് എസ്പി വിശ്വനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് കർണാടകയിൽ നിന്ന് ഇയാളെ പിടികൂടിയത്. പ്രതിയുടെ നമ്പർ ട്രാക്ക് ചെയ്താണ് അന്വേഷണസംഘം ഞായറാഴ്ച കർണാടകയിലേക്ക് തിരിച്ചത്. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷൊർണൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള ചാലിശ്ശേരി എസ് ഐ കെ ജെ പ്രവീൺ അബ്ദുൽ റഷീദ്, റഷീദ് അഷറഫ്, കമൽ എന്നി സംഘമാണ് കർണാടകയിൽ നിന്നും ഹരിദാസിനെ പിടികൂടിയത്. പിടികൂടിയതിന് ശേഷം പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കി പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

