ഇസ്ലാമാബാദ്: ഇന്ത്യ, സിംബാബ്‌വേ ടീമുകള്‍ക്കെതിരേ തോറ്റതിനു പിന്നാലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെതിരേ രൂക്ഷവിമര്‍ശനം.പാകിസ്താന് മോശം നായകനാണെന്ന് കുറ്റപ്പെടുത്തലുമായി ആദ്യമെത്തിയത് നായകന്‍ ഷുഐബ് അക്തര്‍. യുട്യൂബ് വിഡിയോയിലൂടെയാണ് അക്തറിന്റെ പ്രതികരണം. പാകിസ്താന്‍ ലോകകപ്പില്‍ നിന്നു പുറത്തായതായും അക്തര്‍ പ്രതികരിച്ചു. ബാറ്റിങ്ങിലെ മുന്‍നിര, മധ്യനിര താരങ്ങളെവച്ചു തുടര്‍ച്ചയായി ജയിക്കാനാകില്ലെന്ന് ആവര്‍ത്തിക്കുന്നതായി അക്തര്‍ പറഞ്ഞു. മുഹമ്മദ് നവാസ് അവസാന ഓവറുകള്‍ എറിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റതാണ്. ബാബര്‍ അസം വണ്‍ ഡൗണായി ഇറങ്ങണം. ഷഹീന്‍ ഷാ അഫ്രീഡിയുടെ ശാരീരിക ക്ഷമതയിലും പ്രശ്‌നങ്ങളുണ്ട്. ടീം മാനേജ്‌മെന്റിലും പ്രശ്‌നങ്ങളുണ്ട്- അക്തര്‍ വ്യക്തമാക്കി.
ഇതിഹാസ പേസര്‍ വാസിം അക്രമും അസമിനെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചു. അധിക പേസറെ കളിപ്പിച്ച അസം തോല്‍വി വിളിച്ചു വരുത്തിയെന്ന് അക്രം കുറ്റപ്പെടുത്തി. വെറ്ററന്‍ താരം ഷുഐബ് മാലിക്കിനെ ലോകകപ്പ് ടീമില്‍നിന്നു പുറത്തിരുത്തിയതാണ് അക്രത്തെ കൂടുതല്‍ പ്രകോപിതനാക്കിയത്. ” ഏതു കഴുതയേയും ചുമക്കേണ്ട ഗതികേടിലാണ്” ടീമെന്നും അക്രം കുറ്റപ്പെടുത്തി.വെറ്ററന്‍ ബാറ്റര്‍ ആസിഫ് അലിക്കു പകരം പേസര്‍ മുഹമ്മദ് വാസിമിനെ കളിപ്പിച്ചതിനെ ബാബര്‍ അസം ന്യായീകരിച്ചിരുന്നു. ബാറ്റിങ് നിരയുടെ തകര്‍ച്ചയാണു തോല്‍വിക്കു കാരണമായത്. പേസറെ അധികമായി കളിപ്പിച്ചതു ബാറ്റിങ് ദുര്‍ബലമാക്കിയെന്നു കരുതുന്നില്ലെന്നായിരുന്നു അസമിന്റെ പ്രതികരണം.ഒക്ടോബർ 30 ന് ഹോളണ്ടിനെതിരേ നടക്കുന്ന മത്സരത്തില്‍ വമ്പന്‍ ജയം നേടിയെങ്കില്‍ പാകിസ്താന്റെ നിലപരുങ്ങലിലാകും. തോറ്റാല്‍ അവര്‍ ലോകകപ്പില്‍നിന്നു പുറത്താകും.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ നാലു വിക്കറ്റിനു തോല്‍പിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സിംബാബ്‌വെ ഒരു റണ്ണിനാണു പാകിസ്താനെ തോല്‍പ്പിച്ചത്. പാകിസ്താന്റെ തിരിച്ചുവരവിനുള്ള ശ്രമം സിക്കന്ദര്‍ റാസ എന്ന ഓള്‍റൗണ്ടറുടെ ഒറ്റ ഓവറില്‍ തീര്‍ത്തു. പാകിസ്താനില്‍ ജനിച്ച സിക്കന്ദര്‍ ജന്മനാടിനെതിരേ പന്ത് കൊണ്ട് തിളങ്ങിയ കാഴ്ച പെര്‍ത്തില്‍ കണ്ടു.
നാലാം വിക്കറ്റില്‍ ഷദാബ് ഖാനേയും കൂട്ടുപിടിച്ച് ഷാന്‍ മസൂദ് മത്സരത്തില്‍ ഗംഭീരമായാണ് പാകിസ്താനെ തിരികെകൊണ്ടുവന്നത്. റാസ എറിഞ്ഞ പതിനാലാം ഓവറില്‍ മത്സരത്തിന്റെ ഗതി മാറി. ഓവറിലെ നാലാം പന്തില്‍ ഷാദാബ് ഖാനെ പുറത്താക്കി റാസ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത പന്തില്‍ റാസ ഹൈദര്‍ അലിയേയും പുറത്താക്കി.മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദ് ക്രീസില്‍ നിലയുറപ്പിച്ചത് പാകിസ്താന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. പതിനാറാം ഓവറിലെ ആദ്യ പന്തില്‍ ഷാന്‍ മസൂദിനെ പുറത്താക്കി ചരിത്ര വിജയത്തിലേക്ക് ടീമിനെയെത്തിക്കാന്‍ റാസയ്ക്കായി. പാകിസ്താനിലെ സിയാല്‍ക്കോട്ടിലാണ് റാസയുടെ ജനനം.

